ചെന്നൈ: പാര്‍ട്ടി പ്രചരണത്തിന് ഹെലികോപ്റ്റര്‍ വാങ്ങാന്‍ തമിഴക വെട്രി കഴകം അധ്യക്ഷന്‍ വിജയ് നീക്കം തുടങ്ങി. കരൂരിൽ വിജയ്‌യുടെ റോഡ് ഷോയ്ക്കിടെ തിക്കിലും തിരക്കിലും പെട്ട് 41 പേര്‍ മരിച്ച പശ്ചാത്തലത്തിലാണ് തീരുമാനം. ഇതോടെ റോഡ് മാർഗമുള്ള പ്രചാരണം ഒഴിവാക്കും.
ബെംഗളൂരു ആസ്ഥാനമായ കമ്പനിയിൽ നിന്നു നാലു ഹെലികോപ്റ്ററുകളാവും വാങ്ങുന്നത്. സമ്മേളനം തുടങ്ങുന്നതിന് 15 മിനിറ്റ് മുമ്പ് മാത്രമായിരിക്കും വിജയ് സ്ഥലത്തെത്തുക. സമ്മേളന വേദിക്കരികില്‍ ഹെലിപാഡ് തയ്യാറാക്കി അവിടേക്കാവും വിജയ് ഹെലികോപ്ടറില്‍ വരിക.
മുൻ മുഖ്യമന്ത്രി ജയലളിത നേരത്തേ ഹെലികോപ്റ്ററുകളിൽ പര്യടനം നടത്തിയതു വിജയമായിരുന്നു.എന്നാല്‍ ഹെലികോപ്റ്റര്‍ വരുന്നതോടെ നടനും ജനങ്ങളും തമ്മിലുള്ള അകലം വര്‍ധിക്കുമെന്ന ആശങ്കയും ചില പാര്‍ട്ടി നേതാക്കള്‍ക്കുണ്ട്. റോഡിലൂടെ എത്തുന്നതും, റോഡ് ഷോ നടത്തുന്നതും വൻ ജനക്കൂട്ടത്തെ ആകർഷിക്കുന്നതിനാലാണ് ഹെലികോപ്റ്റർ എന്ന മാർഗം തെരഞ്ഞെടുക്കാൻ ടിവികെയെ പ്രേരിപ്പിച്ചത്.