കോയമ്പത്തൂർ കൂട്ട ബലാത്സംഗം; മൂന്ന് പ്രതികളെയും വെടിവെച്ച് കീഴ്‌പ്പെടുത്തി പോലീസ്
പ്രതികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്
ചെന്നൈ: കോയമ്പത്തൂരിൽ കോളേജ് വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടു പോയി ബലാത്സംഗം ചെയ്ത സംഭവത്തിൽ 3 പ്രതികൾ പിടിയിൽ. ഏറ്റുമുട്ടലിനൊടുവിലാണ് ഇവരെ പോലീസ് പിടികൂടിയത്. ഇന്നലെ രാത്രി 11 മണിക്ക് കോയമ്പത്തൂർ വിമാനത്താവളത്തിന് സമീപത്തുവെച്ചായിരുന്നു സംഭവം.
പോലീസുമായുള്ള ഏറ്റുമുട്ടലിനൊടുവിലാണ് പ്രതികളായ തവാസി, കാര്‍ത്തിക്, കാളീശ്വരന്‍ എന്നിവര്‍ പിടിയിലായത്. കസ്റ്റഡിയിൽ എടുക്കുന്നതിനിടെ രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളുടെ കാലിൽ പോലീസ് വെടിവച്ചു വീഴ്ത്തുകയായിരുന്നു.
പ്രതികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പോലീസ് കോൺസ്റ്റബിളിനെ ആക്രമിക്കാൻ ശ്രമിച്ചപ്പോൾ വെടിവച്ചതാണെന്നാണ് പോലീസ് പറയുന്നത്. കൈയ്ക്ക് പരിക്കറ്റ കോൺസ്റ്റബിളും ആശുപത്രിയിൽ ചികിത്സയിലാണ്.
നഗരത്തിലെ കോളേജിൽ എംബിഎ വിദ്യാർത്ഥിനിക്ക് നേരെയാണ് അതിക്രമം. പെൺകുട്ടിയുടെ നില ഗുരുതരമായി തുടരുകയാണ്. ആൺ സുഹൃത്തിനെ വാൾകൊണ്ട് വെട്ടിയ ശേഷമാണ് മൂന്നംഗ സംഘം പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയി പീഡനത്തിന് ഇരയാക്കിയത്.
കോയമ്പത്തൂര്‍ വിമാനത്താവളത്തിന് സമീപം വൃന്ദാവന്‍ നഗറില്‍ ആണ്‍സുഹൃത്തുമായി കാറില്‍ സഞ്ചരിക്കുമ്പോഴായിരുന്നു അക്രമം. ബൈക്കിലെത്തിയ മൂന്ന് യുവാക്കൾ കാറിന്റെ ജനൽ കല്ലുകൊണ്ടു തല്ലിത്തകർത്തു. യുവാവിനെ വാൾ കൊണ്ടു വെട്ടിയതിനു ശേഷം പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. പരിക്കേറ്റ ആണ്‍സുഹൃത്ത് അക്രമ വിവരം പോലീസിനെ അറിയിക്കുകയും തുടര്‍ന്ന് നടത്തിയ തിരച്ചിലിലുമാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്.
What's Your Reaction?

