പത്താം ക്ലാസ് സിലബസ് 25 ശതമാനം കുറയ്ക്കും; വിദ്യാർഥികൾക്ക് ആശ്വാസവുമായി വിദ്യാഭ്യാസമന്ത്രി
പത്താം ക്ലാസിൽ പാഠഭാഗങ്ങൾ കൂടുതലാണെന്ന വിദ്യാർത്ഥികളുടെ പരാതി പരിഗണിച്ചാണ് സിലബസ് കുറയ്ക്കാൻ തീരുമാനിച്ചത്
തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂൾ കുട്ടികളുടെ പഠനഭാരം കുറയ്ക്കുന്നതിനായി അടുത്ത അധ്യയന വർഷം മുതൽ പത്താം ക്ലാസിലെ സിലബസിൽ 25 ശതമാനം കുറവ് വരുത്തുമെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി പ്രഖ്യാപിച്ചു. കൊല്ലം തേവലക്കരയിൽ നടന്ന ചടങ്ങിലാണ് മന്ത്രി നിർണ്ണായകമായ ഈ പ്രഖ്യാപനം നടത്തിയത്.
പത്താം ക്ലാസിൽ പാഠഭാഗങ്ങൾ കൂടുതലാണെന്ന വിദ്യാർത്ഥികളുടെ പരാതി പരിഗണിച്ചാണ് സിലബസ് കുറയ്ക്കാൻ തീരുമാനിച്ചത്. പ്രത്യേകിച്ച് സോഷ്യൽ സയൻസ് വിഷയത്തിലെ അമിതഭാരം കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാർത്ഥികൾ മന്ത്രിക്ക് നിവേദനം നൽകിയിരുന്നു.
സ്കൂളിൽ വെച്ച് വൈദ്യുതാഘാതമേറ്റ് മരിച്ച മിഥുൻ എന്ന വിദ്യാർത്ഥിയുടെ കുടുംബത്തിന് കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് & ഗൈഡ്സ് നിർമ്മിച്ച് നൽകിയ വീടിന്റെ താക്കോൽദാനം മന്ത്രി നിർവ്വഹിച്ചു. മിഥുന്റെ മാതാപിതാക്കളിൽ ഒരാൾക്ക് തേവലക്കര സ്കൂളിൽ തന്നെ ജോലി നൽകണമെന്ന് മന്ത്രി സ്കൂൾ അധികൃതരോട് അഭ്യർത്ഥിച്ചു. "വീട് വെച്ച് നൽകാം എന്ന് പറഞ്ഞ് പണം പിരിച്ച ശേഷം വാഗ്ദാനം പാലിക്കാത്തവർ ഉള്ള ഈ കാലത്ത്, സ്കൗട്ട്സ് & ഗൈഡ്സ് മിഥുന്റെ കുടുംബത്തിന് വീട് നിർമ്മിച്ച് നൽകിയത് മാതൃകാപരമായ പ്രവർത്തനമാണ്," എന്ന് മന്ത്രി ചടങ്ങിൽ പറഞ്ഞു.
What's Your Reaction?

