രമ്യ മേനോൻ
കൊച്ചി: ഇക്കൊല്ലത്തെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾ ഏറെ വ്യത്യസ്തത പുലർത്തിയ ഒന്നായിരുന്നു. എന്നാൽ ഈ വ്യത്യസ്തത വോട്ടെടുപ്പ് ദിവസത്തിൽ മാത്രമല്ല, വോട്ടെണ്ണൽ ദിവസത്തിലും നിറഞ്ഞുനിന്നു. നേരത്തെ സോഷ്യൽമീഡിയയിൽ മാത്രം കണ്ടുവന്നിരുന്ന എ ഐയുടെ അതിപ്രസരം വോട്ടെണ്ണൽ ദിനത്തിൽ ചാനലുകളിലും കാണാമായിരുന്നു.
ജയിച്ച സ്ഥാനാർത്ഥികൾ ചിരിച്ചും തോറ്റ സ്ഥാനാർഥികൾ കരഞ്ഞും കാണിച്ചുള്ള ഗ്രാഫിക്സുകൾ ചാനലുകളിൽ നേരെത്തയും പ്രത്യക്ഷപ്പെടാറുണ്ട്. ഇതിനുപുറമെ, ആർട്ടിഫിഷ്യൽ ഇൻറലിജൻസ് ഉപയോഗിച്ചുള്ള രസകരമായ വീഡിയോകളും ചാനലിൽ പ്രത്യക്ഷപ്പെട്ടു.
ജയിച്ച സ്ഥാനാർഥി ബി.ജെ.പി ആണെങ്കിൽ കുളത്തിലിറങ്ങി താമരയും കൊണ്ടുവരുന്നതാണ്
ഏറ്റവും മുൻപന്തിയിൽ നിന്നത്. ജയിച്ചതിൻറെ സന്തോഷത്തിൽ യു.ഡി.എഫ് നേതാക്കളായ
ചെന്നിത്തല, വി. ഡി. സതീശൻ, കെ. സി. വേണുഗോപാൽ എന്നിവർ നൃത്തം ചവിട്ടുന്നതും വ്യത്യസ്തത പുലർത്തി.
എ.കെ.ജി സെന്ററിനുമുന്നിൽ നിന്ന് 'സ്വർണ്ണം കട്ടവരാരപ്പ, സഖാക്കളാണേ അയ്യപ്പാ' എന്ന
ഗാനത്തിന് പിണറായിയും മുഹമ്മദ് റിയാസും കെ.കെ ശൈലജയും വീണാ ജോർജും ഉൾപ്പെടെയുള്ള നേതാക്കൾ നൃത്തം ചവിട്ടുന്നത് എൽ.ഡി.എഫിൻറെ തോൽവി ഏറെക്കുറേ ഉറപ്പിച്ചപ്പോഴേ ഇൻസ്റ്റഗ്രാമിൽ പ്രത്യക്ഷപ്പെട്ടു.
കണ്ണീരോടെ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് സഞ്ചിയുമായി ഇറങ്ങുന്ന പിണറായിയുടെ വീഡിയോകളും സോഷ്യൽമീഡിയ തൂക്കി. അതുപോലെതന്നെ 'തൂക്കി ത്രിവർണ്ണ കരങ്ങളോടെ' എന്ന വൈറൽ ഗാനത്തിന് ചുവടുവയ്ക്കുന്ന വി.ഡി. സതീശൻ സോഷ്യൽ മീഡിയയിലെ മറ്റൊരു ആകർഷകമായി മാറി. മുഖ്യമന്ത്രി കസേരയിൽ നിന്ന് പിണറായി വിജയൻ എഴുന്നേൽക്കുമ്പോൾ അതേ കസേരയിൽ വി.ഡി. സതീശൻ കയറിയിരിക്കുന്നതുമാണ് വീഡിയോയുടെ ഇതിവൃത്തം.
പത്ത് വർഷങ്ങൾക്ക് മുമ്പ് ഗ്രാഫിക്സ് കാർഡുകൾ ഭരിച്ചുകൊണ്ടിരുന്ന സമൂഹമാധ്യമങ്ങളെ ഇന്ന് എഐ ഭരിക്കുമ്പോൾ ഇത്തരം വീഡിയോകൾ ഇറങ്ങുന്നത് സ്വാഭാവികം മാത്രം.