എസ്.എസ്.എല്‍.സി - പ്ലസ് ടു പരീക്ഷ മാർച്ചില്‍ ഫലം മേയില്‍; വിശദവിവരങ്ങള്‍
ചോദ്യപേപ്പർ തയ്യാറാക്കൽ മുതൽ മൂല്യനിർണ്ണയം വരെയുള്ള പ്രവർത്തനങ്ങൾ കൃത്യമായ പ്ലാനിങ്ങോടെയാണ് പുരോഗമിക്കുന്നത്
തിരുവനന്തപുരം: കേരളത്തിൽ ഈ വർഷത്തെ എസ്.എസ്.എല്‍.സി, ഹയർ സെക്കൻഡറി പരീക്ഷകൾക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി പൊതുവിദ്യാഭ്യാസ ഡയറക്ടർ എൻ.എസ്.കെ. ഉമേഷ് അറിയിച്ചു. ചോദ്യപേപ്പർ തയ്യാറാക്കൽ മുതൽ മൂല്യനിർണ്ണയം വരെയുള്ള പ്രവർത്തനങ്ങൾ കൃത്യമായ പ്ലാനിങ്ങോടെയാണ് പുരോഗമിക്കുന്നത്.
എസ്.എസ്.എല്‍.സി പരീക്ഷ മാർച്ച് 5-ന് ആരംഭിച്ച് മാർച്ച് 30-ന് അവസാനിക്കും. (രാവിലെ 9.30-ന് ആരംഭം). പ്ലസ് വൺ പരീക്ഷ മാർച്ച് 5 മുതൽ 27 വരെ. (ഉച്ചയ്ക്ക് 1.30-ന് ആരംഭം). പ്ലസ് ടു പരീക്ഷ മാർച്ച് 6 മുതൽ 28 വരെ. (രാവിലെ 9.30-ന് ആരംഭം). മോഡൽ പരീക്ഷ ഫെബ്രുവരി 16 മുതൽ 20 വരെ. ഐ.ടി പരീക്ഷ: ഫെബ്രുവരി 2 മുതൽ 13 വരെ.
എസ്.എസ്.എല്‍.സി പരീക്ഷയ്ക്ക് 4.25 ലക്ഷം കുട്ടികളും ഹയർ സെക്കൻഡറി പരീക്ഷയ്ക്ക് ഏകദേശം 9 ലക്ഷം കുട്ടികളും വൊക്കേഷനൽ ഹയർ സെക്കൻഡറി പരീക്ഷയ്ക്ക് 53,000-ൽ പരം വിദ്യാർത്ഥികളും എഴുതും. അതീവ രഹസ്യസ്വഭാവത്തോടെ മൂന്നോ നാലോ സെറ്റ് ചോദ്യപേപ്പറുകളാണ് തയ്യാറാക്കുന്നത്. ഇതിൽ നിന്ന് തിരഞ്ഞെടുക്കുന്നവയാകും പരീക്ഷയ്ക്ക് നൽകുക. ട്രഷറികളിലും ദേശസാൽകൃത ബാങ്കുകളിലുമാണ് ഇവ സൂക്ഷിക്കുക.
ജില്ലാതലത്തിൽ ഉദ്യോഗസ്ഥരുടെ യോഗങ്ങൾ പൂർത്തിയായി. പ്രത്യേക സ്ക്വാഡുകൾ പരീക്ഷാ കേന്ദ്രങ്ങളിൽ പരിശോധന നടത്തും. ചീഫ് സൂപ്രണ്ടുമാരുടെ നിയമനം പൂർത്തിയായിട്ടുണ്ട്. യു.എ.ഇയിലും പരീക്ഷാ കേന്ദ്രങ്ങൾ ഒരുക്കിയിട്ടുണ്ട്. ഇവിടെ മേൽനോട്ടത്തിനായി കേരളത്തിൽ നിന്നുള്ള ഉദ്യോഗസ്ഥരെ നിയോഗിക്കും.
മൂല്യനിർണ്ണയം ഏപ്രിൽ 7 മുതൽ 25 വരെ മൂല്യനിർണ്ണയ ക്യാമ്പുകൾ നടക്കും. എസ്.എസ്.എല്‍.സി ഫലം മേയ് 8-ന് പ്രഖ്യാപിക്കാനാണ് ലക്ഷ്യമിടുന്നത്. പ്ലസ് ടു ഫലം മേയ് 22-ഓടെ പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
What's Your Reaction?

