മുന്‍പെ ലോക റെക്കാർഡ്, ബജറ്റ് 65 ലക്ഷം രൂപ, ഒന്ന് മുതല്‍ 65 വയസുകാരന്‍ വരെ; മലയാളികളുടെ സിനിമാറ്റിക് ഡ്രാമക്ക് കാനഡയിൽ തുടക്കം

സെപ്തംബർ 12 ന് കാനഡയിലെ ഇവൻ്റ് സെൻ്റെറിൽ നടക്കുന്ന മിസ്സിസ്സോഗ സീറോ മലബാർ ഇടവകയുടെ 10ാമത് വാർഷികാഘോഷമായ സർഗ സന്ധ്യയിൽ ആണ് നാടകം അവതരിപ്പിക്കുന്നത്

Aug 11, 2025 - 19:44
Aug 11, 2025 - 19:44
 0
മുന്‍പെ ലോക റെക്കാർഡ്, ബജറ്റ് 65 ലക്ഷം രൂപ, ഒന്ന് മുതല്‍ 65 വയസുകാരന്‍ വരെ; മലയാളികളുടെ സിനിമാറ്റിക് ഡ്രാമക്ക് കാനഡയിൽ തുടക്കം

നൂറ്റാണ്ടുകളായി ഗ്രന്ഥങ്ങളിൽ മാത്രം ജീവിച്ചിരിക്കുന്ന ആഴമേറിയ ആഖ്യാനം ഒരു വേദിയിലേക്കു കൊണ്ടുവരിക, അതും ഏകദേശം 350 ലധികം അഭിനേതാക്കളുമായി നാടകരംഗത്ത് പുതിയൊരു ലോക റെക്കാർഡ് സൃഷ്ടിച്ചുകൊണ്ട്... ഇത്തരമൊരു അവതരണം പൊതുവേദിയിലേക്ക് എത്തിക്കുന്നതിനു പിന്നിലെ സംവിധാന പ്രതിഭയും സംഘാടകരും മലയാളികൾ ആണെന്നതിൽ കേരളത്തിനും അഭിമാനിക്കാം.

കാനഡയിലെ സീറോ മലബാർ കത്തോലിക്കാ രൂപതയുടെ പത്താം വാർഷികത്തോടനുബന്ധിച്ച് ചലച്ചിത്ര നാടകനടനും സംവിധായകനുമായ ബിജു തയ്യിൽച്ചിറയുടെ നേതൃത്വത്തിൽ പുതുമയാർന്ന ഒരു ബൈബിൾ നാടകം ഇറ്റേണിറ്റി (നിത്യത) അരങ്ങിലെത്തുന്നു. സെപ്തംബർ 12 ന് കാനഡയിലെ ഇവൻ്റ് സെൻ്റെറിൽ നടക്കുന്ന മിസ്സിസ്സോഗ സീറോ മലബാർ ഇടവകയുടെ 10ാമത് വാർഷികാഘോഷമായ സർഗ സന്ധ്യയിൽ ആണ് നാടകം അവതരിപ്പിക്കുന്നത്. 3,500 പേരാണ് കാണികളായി എത്തുക.

നശ്വരതയിൽ നിന്ന് അനശ്വരയതിൽ നിന്ന് എന്ന സന്ദേശവുമായി രൂപതാധ്യക്ഷൻ മാർ. ജോസ് കല്ലി വേലിൻ്റെ ആശിർവാദത്തോടെയാണു നാടകം നിർമിക്കുന്നത്. ബൈബിളിലെ പഴയ നിയമത്തിലേയും പുതിയ നിയമത്തിലേയും ചരിത്ര പ്രാധാന്യം നിറഞ്ഞ സംഭവങ്ങളുടെ ദൃശ്യാവിഷ്കരണമാണ് ഇറ്റേണിറ്റി. കാനഡയിലെ വിവിധ പ്രദേശങ്ങളിൽ താമസിക്കുന്ന മലയാളികൾ ഉൾപ്പെടെയുള്ള പ്രതിഭാശാലികളായ 350 അഭിനേതാക്കളാണ് കഥാപാത്രങ്ങളായി അരങ്ങിലെത്തുന്നത്.

ശിൽപ്പ സൗന്ദര്യത്തിൻ്റെ ദൃശ്യവിരുന്ന് 

ദൈവം തൻ്റെ ജനങ്ങളെ വിലമതിക്കാത്ത സ്നേഹത്താൽ നയിച്ച ദിവ്യയാത്രയുടെ കഥയാണ് ഇറ്റേണിറ്റി പറയുന്നത്. തിരുസൂചനകളും വാഗ്ദത്തങ്ങളും മനുഷ്യരുടെ വിശ്വാസവും ത്യാഗവും പാപ ദ്രഷ്ടതയും തിരിച്ചു വരുന്ന ദൈവ മന:സാക്ഷിയും ചേർന്നൊരു അതിപ്രതീക്ഷയുള്ള ആധ്യാത്മിക ഗാഥയാണിത്. ഈ കഥയിൽ ദുരന്തവും കരുണയും വിശ്വാസവും അതിനെ തളക്കുന്ന അസമ്മതികളുമുണ്ട്. ന്യായാധിപന്മാർ, പ്രവാചകന്മാർ, രാജാക്കന്മാർ ദൈവം തന്നെ തിരസ്ക്കരിക്കുന്ന ജനങ്ങൾ ഇതെല്ലാം കാഴ്ച്ചയിൽ കൊണ്ടുവരുന്ന അർഥവത്തായ ദൃശ്യങ്ങൾ സംവിധാനം ചെയ്യുക. പ്രത്യേകിച്ച് സംവേദനവും ആത്മീയതയും തുല്യമായി കൈകാര്യം ചെയ്യേണ്ടതായി വരുമ്പോൾ അസാധാരണമായ കഴിവ് വേണം.

ഇറ്റേണിറ്റി വെറുമൊരു കലാനിർമണമല്ല, ഇതൊരു ദൈവ സാഷ്യമായാണ് അണിയറ പ്രവർത്തകർ ചുണ്ടിക്കാട്ടുന്നത്. ശിൽപ്പ സന്ദന്ദര്യത്തിൻ്റെ ഉദാത്തമായ കാഴ്ച്ചയാണ് നാടകത്തിലൂടെ സംവിധായകൻ കാണികൾക്ക് സമ്മാനിക്കുന്നത്. നൂതന സാങ്കേതികവിദ്യയുടെ പിന്തുണയോടെ സ്ക്രീനും വേദിയിലെ കഥാപാത്രങ്ങളുമായും ഓരോ രംഗങ്ങളിലും ബന്ധപ്പെടുത്തി ക്കൊണ്ടുള്ള മനോഹരമായ സീനുകളാണ് അവതരിപ്പിക്കപ്പെടുന്നത്.

അരങ്ങിലെത്തും മുമ്പേലോക റെക്കാർഡ്

അരങ്ങിലെത്തും മുൻപേ തന്നെ യുണിവേഴ്സൽ റെക്കാർഡ് ഫോറത്തിൻ്റെ യുആർ.എഫ് ലോക റെക്കാർഡിനായി ഇറ്റേണിറ്റി പരിഗണിക്കപ്പെട്ട് കഴിഞ്ഞു. റിഹേഴ്സൽ സമയത്തെ വീഡിയോയും വിവരങ്ങളും മാസങ്ങൾക്കു മുമ്പേ തന്നെ അയച്ചു കൊടുത്തിരുന്നു. ഇക്കഴിഞ്ഞ ദിവസമായിരുന്നു ലോക റെക്കാർഡിനായി പരിഗണിച്ച വിവരം അറിയിച്ചത്. ഏറ്റവും കൂടുതൽ അഭിനേതാക്കളുള്ള ലോകത്തിലെ ആദ്യ നാടകം ലോകത്തിലെ ആദ്യ ബിഗ് ബജറ്റ് നാടകം എന്നിങ്ങനെ രണ്ട് പ്രത്യേകതകളാണ് ലോക റെക്കാർഡിനായി പരിഗണിച്ചിരിക്കുന്നത്.

2.45 മണിക്കൂർ ദൈർഘ്യമുള്ള നാടകത്തിൽ 26 രംഗങ്ങളും അഞ്ച ഗാനാവിഷ്കാരങ്ങളുമുണ്ട്.
75,000 യു.എസ്. ഡോളറിലധികം, (ഏകദേശം 65 ലക്ഷത്തിലധികം) രൂപയാണ് ഈ ബ്രഹ്മാണ്ഡ ബൈബിൾ നാടകത്തിൻ്റെ മുതൽമുടക്ക്. സംവിധായകൻ ബിജു തയ്യിൽച്ചിറയുടെ നേതൃത്വത്തിൽ 15 പ്രധാന സംവിധായകർ, 50 ഓളം മേക്കപ്പ് ആർട്ടിസ്റ്റുകൾ, 60 കോസ്റ്റ്യും സഹായികൾ, 75 കലാ സംവിധാന സഹായികൾ, 45 സാങ്കേതിക സഹായികൾ എന്നിവരാണ് ഈ നാടകത്തിൻ്റെ പിന്നിൽ പ്രവർത്തിക്കുന്നത്.
മാസങ്ങളോളം നീണ്ടുനിന്ന പരിശ്രമവും ഇതിൻ്റെ പിന്നിലുണ്ട്.

പ്രതിഭാശാലികളായ 350 ഓളം കലാകാരന്മാരെ കണ്ടെത്താൻ ഒരു വർഷത്തിലേറെ വേണ്ടിവന്നു.
തിരക്കഥ പൂർത്തിയാക്കാൻ തന്നെ രണ്ടു വർഷത്തെ കാലയളവുവേണ്ടി വന്നു. 350 പ്രധാന അഭിനേതാക്കൾക്കൊപ്പം മറ്റു കലാകാരന്മാരുടെ പങ്കാളിത്തവുമായി 600 ഓളം കലാകാരന്മാരാണ് നാടകത്തിൽ അഭിനയരംഗത്തുള്ളത്. നാടകത്തിൻ്റെ രൂപത്തിൽ ഇത്തരം ആഴമുള്ള ആധ്യാത്മിക കഥ അവതരിപ്പിക്കുമ്പോൾ സംവിധായകന് അനുഭവങ്ങൾക്കപ്പുറമായ ദാർശനികവും ആത്മീയവുമായ അറിവും ആവശ്യമാണ്. അതിനു പിന്നിലുള്ള പരിശീലനം, ശ്രദ്ധ, കഠിനാദ്ധ്വാനം, എല്ലാം ഒരു സംവിധായകൻ്റ കൂടെയുണ്ടാകണം. ഒപ്പം ഉൾക്കാഴ്ച്ചയും മൂല്യമുള്ളതാക്കിത്തീർക്കുന്നതാണ്.

ടൊറൻ്റോ, ഹാമിൽട്ടൻ, ഒഷാവാ, മിസ്സി സോഗാ എന്നിവിടങ്ങളിലെ നാല് ഇടവകകളിലെ കൂട്ടായ്മകളുടെ നേതൃത്വത്തിലാണ് മൂന്നു സ്റ്റേജുകളിലായി പരിശീലനം നടക്കുന്നതെന്ന് കോ - ഓർഡിനേഷൻ മാനേജർ തോമസ് വർഗീസ് പറഞ്ഞു. ജോലിയും വീട്ടുകാര്യങ്ങളും ക്രമീകരിച്ചു കൊണ്ട് അറുന്നൂറോളം പേരാണ് ഒറ്റ മനസ്സോടെ ഒരു വർഷത്തിലേറെയായി ശനി, ഞായർ ദിവസങ്ങളിൽ ഒത്തുചേർന്നായിരുന്നു പരിശീലനം.

രാജ്യാന്തര നാടക വിദഗ്ദരുടെ സഹകരണത്തോടെയാണ് ഏകോപനം. അലങ്കാരങ്ങൾ യുദ്ധസാമഗികൾ, മുഴുവൻ അഭിനേതാക്കൾക്കും ആവശ്യമായ സാമഗ്രികളും വസ്ത്രങ്ങളും ഇറ്റലി, ചൈന, ഇന്ത്യ എന്നിവിടങ്ങളിൽ നിന്നും പ്രത്യേക രൂപകൽപ്പന ചെയ്തതാണ് കാനഡയിലേക്ക് ഇറക്കുമതി ചെയ്തത്.

 ബിജു തയ്യിൽച്ചിറ (സംവിധായകൻ)

പതിനാലാം വയസിൽ കലാരംഗത്തു തുടക്കമിട്ട ബിജു തയ്യിൽച്ചിറ ഇന്ന് ചലച്ചിത്ര - നാടക നടൻ എന്നതിനപ്പുറം കഴിഞ്ഞ 30 വർഷമായി കാനഡയിലെ അറിയപ്പെടുന്ന ഫിലിം ഡിസ്ട്രിബ്യൂട്ടർ കൂടിയാണ്.
കാനഡയിൽ എത്തുന്ന മലയാള ചിത്രങ്ങളെല്ലാം ബിജു തയ്യിൽച്ചിറയാണ് പ്രദർശിപ്പിക്കുന്നത്.
50 ലേറെ നാടകങ്ങളും 20 ലേറെ ഹ്രസ്വ ചിത്രങ്ങളും നിർമിച്ചിട്ടുണ്ട്. ഭരതൻ, അടൂർ ഭാസി തുടങ്ങി അനവധി പുരസ്കാരങ്ങളും നേടിക്കഴിഞ്ഞു. ആലപ്പുഴയാണു സ്വദേശം.

അണിയറയിൽ 

ബേബി വർഗീസ് സ്രഹ സംവിധാനം), മാത്യു ജോർജ് ത്രിരക്കഥ), സജി ജോർജ് (പ്രോപ്സ് ആർട്ട്), തോമസ് വർഗീസ് (ഓർഗനൈസിങ് മാനേജ്മെൻ്റ്), മാത്യൂസ് മാത്യൂസ് (മ്യൂസിക്ക്, മിക്സിങ്, റെക്കാർഡിങ്), സന്തോഷ് ജോസഫ് മണിയങ്ങാട്ട് (ആർട്ട് മാനേജ്മെൻ്റ്), ബിന്ദു തോമസ് റോസ (വസ്ത്രാലങ്കാരം), നിമ്മി ജോസ്, ക്രിസ്റ്റീന.സ്നേഹ (കോറിയോഗ്രാഫി), ജോമറ്റ് സാന്യ , (ഗ്രാഫിക്സ്), ജോനാഥൻ മാത്യു (ഓഡിയോ വിഷൻ കോ-ഓർഡിനേറ്റർ), റജു ജോസഫ് (ആലാപനം) ഇവർക്കു പുറമേ ജയ്പ്പൂരിൽ ഇരുന്ന് നാടകത്തിനാവശ്യമായ ഡ്രോയിങ്, ആർട്ട് വർക്കുകൾ ചെയ്യുന്നത് ലാൽ കെ. ഏബ്രഹാം, പ്രശാന്ത് എന്നിവരാണ്. ഷോബി തിലകൻ, കൊല്ലം തുളസി, (ഡബ്ബിങ്), പട്ടണം റഷീദ്, പളനി (മേക്കപ്പ്), ഡാവിഞ്ചി സുരേഷ്  (ആർട്ട് വർക്ക്), അജിത് (സംഗീതം) എന്നീ ചലച്ചിത്ര പ്രവർത്തകരും ഇറ്റേണിക്കൊപ്പമുണ്ട്.

What's Your Reaction?

like

dislike

love

funny

angry

sad

wow