വോട്ടര്‍ പട്ടിക ക്രമക്കേടില്‍ വിവാദ പരാമര്‍ശം; കര്‍ണാടക മന്ത്രിയെ പുറത്താക്കി കോണ്‍ഗ്രസ്
കോൺഗ്രസ് നിലപാട് തള്ളി കർണാടക മന്ത്രി രംഗത്തെത്തുകയായിരുന്നു

ബെംഗളൂരു: വോട്ടര്‍ പട്ടിക ക്രമക്കേടില്‍ വിവാദ പരാമര്‍ശം നടത്തിയ കര്‍ണാടക സഹകരണ വകുപ്പ് മന്ത്രി കെ.എന്‍. രാജണ്ണയെ പുറത്താക്കി കോണ്‍ഗ്രസ്. വോട്ടർ പട്ടിക ക്രമക്കേടിനെ തള്ളി രംഗത്ത് വന്നതാണ് നടപടിക്ക് പിന്നിലെ കാരണം. വോട്ടർ പട്ടികയിൽ ക്രമക്കേട് ഉണ്ടെന്ന നിർണായക രാഷ്ട്രീയ ആരോപണം ഉയർത്തുന്നതിനിടെ കർണാടക കോൺഗ്രസിനെ കടുത്ത പ്രതിരോധത്തിലാക്കുകയാണ് മന്ത്രി ചെയ്തത്.
കോൺഗ്രസ് നിലപാട് തള്ളി കർണാടക മന്ത്രി രംഗത്തെത്തുകയായിരുന്നു. കോൺഗ്രസ് സർക്കാരിൻ്റെ കാലത്താണ് വോട്ടർ പട്ടിക തയ്യാറാക്കിയതെന്ന് മന്ത്രി പറഞ്ഞു. അന്ന് വോട്ടർ പട്ടികയെ സംബന്ധിച്ച് കാര്യമായി പരിശോധന നടത്താതെ ഇപ്പോൾ പറയുന്നതിൽ അർഥമില്ലെന്നും ഭാവിയിൽ കൂടുതൽ ജാഗ്രത പാലിക്കണമെന്നും മന്ത്രി പറഞ്ഞു. ഇതോടെ, കർണാടകയിൽ വലിയ രാഷ്ട്രീയ ചലനങ്ങൾക്കാണ് തിരിതെളിയിച്ചിരിക്കുന്നത്.
വോട്ടർ പട്ടികയെ സംബന്ധിച്ച് പരാതി അറിയിക്കേണ്ട സമയത്ത് അറിയിച്ചില്ലെന്ന് മന്ത്രി പറഞ്ഞു. ഇതോടെ മന്ത്രി രാജണ്ണയെ രൂക്ഷമായി വിമർശിച്ച് ഡി.കെ. ശിവകുമാർ രംഗത്തെത്തി. വസ്തുത അറിയാതെ രാജണ്ണ പ്രസ്താവന നടത്തരുതെന്ന് ഡി.കെ. ശിവകുമാർ പറഞ്ഞു.
What's Your Reaction?






