നടി വിഷ്ണുപ്രിയയുടെ പിതാവിന്റെ മരണം;ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്
പഴനി: നടി വിഷ്ണുപ്രിയയുടെ അച്ഛനും ബിസിനസുകാരനുമായ സൂര്യനാരായണന്റെ (73) കൊലപാതകവുമായി ബന്ധപ്പെട്ട് ഒൻപതുപേരെ കൊടൈക്കനാൽ പോലീസ് അറസ്റ്റ് ചെയ്തു.
ചെന്നൈ ആരക്കോണം തിരുവള്ളുവർ സ്വദേശികളായ ശ്യാം (31), ഗോകുൽനാഥ് (26), രഞ്ജിത്ത് (32), കൃഷ്ണപ്രസാദ് (25), അക്ഷയ നടരാജ് (26), കാർത്തി (26), കിരൺ (26), ഇയാളുടെ അമ്മ ഗിരിജ (54), കോട്ടേജ് ജീവനക്കാരൻ അറുമുഖം (54) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
പ്രതികളിൽനിന്ന് രണ്ട് കാർ, സ്വർണം, സ്വത്തുരേഖകൾ എന്നിവ പിടിച്ചെടുത്തു. ചെന്നൈയിൽ സൂര്യനാരായണന്റെ പേരിലുള്ള കോടിക്കണക്കിന് രൂപയുടെ സ്വത്ത് തട്ടിയെടുക്കാൻ അദ്ദേഹത്തിന്റെ സഹായിയായിരുന്ന ഗിരിജയെയും മകനെയും ഉപയോഗിച്ചാണ് പ്രതികൾ കൊലപാതകം ആസൂത്രണം ചെയ്തതെന്ന് പോലീസ് പറയുന്നു.
കഴിഞ്ഞ 21-ന് പ്രതികൾ ടൂറിസ്റ്റുകളെന്ന് പറഞ്ഞ് സൂര്യനാരായണന്റെ കോട്ടേജിൽ താമസിക്കുകയായിരുന്നു. രാത്രിയിൽ ജീവനക്കാരെയും സൂര്യനാരായണനെയും വെവ്വേറെ മുറികളിൽ കെട്ടിയിട്ടു. വായ പ്ലാസ്റ്റർകൊണ്ട് മൂടിക്കെട്ടിയതിനാൽ ശ്വാസം കിട്ടാതെ സൂര്യനാരായണൻ മരിച്ചു. രക്ഷപ്പെട്ട ഒരു തൊഴിലാളി കൊടൈക്കനാൽ പോലീസിനെ വിവരം അറിയിച്ചു. പോലീസ് എത്തിയപ്പോഴേക്കും സൂര്യനാരായണൻ മരിച്ചിരുന്നു.
ദിണ്ടിക്കൽ എസ്.പി.യുടെ നിർദേശപ്രകാരം വിവിധ സംഘങ്ങളായി പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടിച്ചത്. മഹേന്ദ്രനെന്ന ഒരു പ്രതിയെക്കൂടി കിട്ടാനുണ്ടെന്ന് പോലീസ് പറയുന്നു.
What's Your Reaction?