അയർക്കുന്നത്തെ കുടുംബത്തിന്റെ കൂട്ടആത്മഹത്യാ ശ്രമം: ചികിൽസയിലായിരുന്ന നാലു പേരും മരിച്ചു
കോട്ടയം: അയർക്കുന്നം മറ്റപ്പള്ളിയിൽ മക്കൾക്ക് വിഷം നൽകിയ ശേഷം ദമ്പതികൾ ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിൽ കുടുംബത്തിലെ നാല് പേരും മരണത്തിന് കീഴടങ്ങി. മറ്റപ്പള്ളി ചിറപ്പുറത്ത് ജോബി (50), ഭാര്യ ജോസ്ന (40), മക്കളായ മരിയ തെരേസ തോമസ് (16), അലൻ (12) എന്നിവരാണ് മരിച്ചത്. കളനാശിനി കഴിച്ച് ഗുരുതരാവസ്ഥയിലായിരുന്ന നാലുപേരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ചികിൽസയിലിരിക്കെ ജോസ്നയും മകൾ മരിയ തെരേസയുമാണ് ആദ്യം മരിച്ചത്. തുടർന്ന് ജോബിയും ചൊവ്വാഴ്ച മകൻ അലനും മരണപ്പെടുകയായിരുന്നു. സാമ്പത്തിക ബാധ്യതകളും ചിട്ടി ഇടപാടുകളുമാണ് ദുരന്തത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. പലരിൽ നിന്നായി പണം സ്വീകരിച്ച് ജോസ്ന നടത്തിയിരുന്ന ചിട്ടിയുടെ തുക തിരികെ നൽകാൻ സാധിക്കാതെ വന്നതാണ് കുടുംബത്തെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് കരുതപ്പെടുന്നു.
കടം വാങ്ങിയ പണം തിരികെ നൽകേണ്ടിയിരുന്ന ദിവസമാണ് കുടുംബം ആത്മഹത്യാശ്രമം നടത്തിയത്. ഫോൺ വിളിച്ചിട്ട് ലഭിക്കാത്തതിനെ തുടർന്ന് വൈകിട്ടോടെ വീട്ടിലെത്തിയ ജോസ്നയുടെ സഹോദരനാണ് പൂട്ടിയിട്ട വീടിനുള്ളിൽ ഇവരെ അവശനിലയിൽ കണ്ടെത്തിയത്. തുടർന്ന് നാട്ടുകാരുടെ സഹായത്തോടെ പിൻവാതിൽ ചവിട്ടിത്തുറന്നാണ് എല്ലാവരെയും ആശുപത്രിയിലേക്ക് മാറ്റിയത്.
What's Your Reaction?



