വഞ്ചിയൂരിലെ കൊലപാതകം: മുഖ്യപ്രതി ഉൾപ്പെടെ നാല് പേർ പിടിയിൽ
തിരുവനന്തപുരം∙ വഞ്ചിയൂർ ചമ്പക്കട സ്വദേശി വിശാഖിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ മുഖ്യപ്രതി ഉൾപ്പെടെ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പുലയനാർകോട്ടയ്ക്ക് സമീപത്ത് നിന്നാണ് പ്രതികളെ പിടികൂടിയത്. അതിർത്തിത്തർക്കവും മുൻവൈരാഗ്യവുമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
അയൽവാസിയും സുഹൃത്തുമായ ചമ്പക്കട സ്വദേശി പ്രദീപാണ് കേസിലെ മുഖ്യപ്രതി. കഴിഞ്ഞ ഡിസംബറിൽ പ്രദീപിനെ വെട്ടിപ്പരുക്കേൽപ്പിച്ച കേസിലെ പ്രതിയായിരുന്നു വിശാഖ്. ആ സംഭവത്തിലെ വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് അന്വേഷണ സംഘം പറയുന്നത്.
ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെ വഞ്ചിയൂർ പാസ്പോർട്ട് ഓഫിസിന് സമീപത്തെ ചമ്പക്കടയിൽ വിശാഖിന്റെ വീടിന് മുന്നിലെ റോഡിൽവെച്ചാണ് ആക്രമണം നടന്നത്. കൈ, കാൽ, വയർ എന്നിവിടങ്ങളിൽ നിരവധി വെട്ടേറ്റ വിശാഖിനെ പൊലീസ് ആംബുലൻസിൽ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
KL 27 H 9286 നമ്പർ കാറിലെത്തിയ പ്രദീപും മൂന്ന് പേരും ചേർന്നാണ് ആക്രമണം നടത്തിയതെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിന് ശേഷം പ്രതികൾ കാറിൽ രക്ഷപ്പെട്ടെങ്കിലും പുലയനാർകോട്ടയിലെ പാർക്കിങ് ഗ്രൗണ്ടിൽ നിന്ന് വാഹനം കണ്ടെത്തിയതോടെയാണ് പ്രതികളെയും പൊലീസ് കസ്റ്റഡിയിലെടുത്തത്. കേസിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.
What's Your Reaction?



