വയനാട് ദുരന്തം: പുനരധിവാസത്തിനായി സംസ്ഥാനം ദുരന്ത നിവാരണ ഫണ്ട് വകമാറ്റുന്നതായി റിപ്പോർട്ട്
വയനാട് ദുരന്തബാധിതരുടെ പേരിൽ അഭ്യർത്ഥിച്ച സംഭാവനകൾ ഭൂമി വാങ്ങലിനും കോൺട്രാക്ടർ പേയ്‌മെന്റുകൾക്കുമായി സർക്കാർ ഫലപ്രദമായി വഴിതിരിച്ചുവിട്ടുവെന്നും റിപ്പോർട്ടിൽ പറയുന്നു.

തിരുവനന്തപുരം: 2024 ജൂലൈയിൽ വയനാട്ടിൽ ഉണ്ടായ മണ്ണിടിച്ചിലിൽ ദുരിതമനുഭവിക്കുന്ന എൽസ്റ്റോൺ എസ്റ്റേറ്റിലെ പുനരധിവാസ പദ്ധതി വീണ്ടും വിവാദത്തിൽ. ദ ടൈംസ് ഓഫ് ഇന്ത്യയ്ക്ക് വേണ്ടി കെ പി സായ്കിരൺ റിപ്പോർട്ട് ചെയ്ത വാർത്തയിലാണ് പുതിയ വിവരങ്ങൾ പുറത്തു വന്നത്.
എസ്റ്റേറ്റിലെ പുനരധിവാസ പദ്ധതിയെക്കുറിച്ചുള്ള ഏറ്റവും പുതിയ സർക്കാർ ഉത്തരവ് പ്രകാരം ദുരന്തത്തിനായി പ്രത്യേകം സമാഹരിച്ച മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി (സി.എം.ഡി.ആർ.എഫ്) ഒരു താൽക്കാലിക ക്രമീകരണമായി കണക്കാക്കി, പിന്നീട് ദേശീയ ദുരന്ത പ്രതികരണ നിധി (എൻ.ഡി.ആർ.എഫ്) യിൽ നിന്ന് വീണ്ടെടുക്കുമെന്ന് പറയുന്നു. എന്നാൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി നേരിട്ട് വിനിയോഗിക്കാത്തതിനാൽ, 765.06 കോടി രൂപ പൊതുജന സംഭാവനയായി ശേഖരിക്കുന്നതിന്റെ പിന്നിലെ ലക്ഷ്യത്തെ ഇത് ചോദ്യം ചെയ്യുന്നുവെന്ന് സായ്കിരൺ റിപ്പോർട്ട് ചെയ്യുന്നു.
എൻ.ഡി.ആർ.എഫിൽ നിന്ന് തുക ലഭിച്ച ശേഷം, അത് സി.എം.ഡി.ആർ.എഫിലേയ്ക്ക് തിരിച്ചടച്ചേക്കണമെന്നുള്ള സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ (എസ്.ഇ.സി) മുൻകൂട്ടിയുള്ള നിർദേശത്തിന്റെ അടിസ്ഥാനത്തിൽ, അക്കൗണ്ടിംഗ് തടസ്സങ്ങൾ ഒഴിവാക്കാനായാണ് സർക്കാർ ഉത്തരവ് (2025 ജൂൺ 17) വ്യക്തമാക്കുന്നത്.
വയനാട്ടിൽ മണ്ണിടിച്ചിലിൽ മൂലം വീട് നഷ്ടപ്പെട്ട 700- ലധികം കുടുംബങ്ങൾ ഇപ്പോഴും സ്ഥിര താമസത്തിനായി കാത്തിരിക്കുകയാണ്.
ദുരിതബാധിതർക്ക് അടിയന്തര ദുരിതാശ്വാസം നൽകുക എന്ന ലക്ഷ്യത്തോടെയാണ് ഈ ഫണ്ട് രൂപകൽപ്പന ചെയ്തിരിക്കുന്നതെന്നതിനാൽ, നിർമ്മാണ പ്രവർത്തനങ്ങൾക്ക് സി.എം.ഡി.ആർ.എഫ് ഉപയോഗിക്കുന്നത് പിന്നീട് തിരിച്ചുപിടിച്ചാലും ഓഡിറ്റ് എതിർപ്പുകൾക്ക് കാരണമാകുമെന്ന് ഉത്തരവിൽ തന്നെ സമ്മതിക്കുന്നതായും വയനാട് ദുരന്തബാധിതരുടെ പേരിൽ അഭ്യർത്ഥിച്ച സംഭാവനകൾ ഭൂമി വാങ്ങലിനും കോൺട്രാക്ടർ പേയ്‌മെന്റുകൾക്കുമായി സർക്കാർ ഫലപ്രദമായി വഴിതിരിച്ചുവിട്ടുവെന്നും റിപ്പോർട്ടിൽ പറയുന്നു.
വികസിപ്പിക്കുന്ന ടൗൺഷിപ്പിന് 351.48 കോടി രൂപയുടെ ചെലവ് കണക്കാക്കിയിട്ടുണ്ടെങ്കിലും, സംസ്ഥാനങ്ങൾക്ക് മൂലധന നിക്ഷേപത്തിനുള്ള പ്രത്യേക സഹായ പദ്ധതി (എസ്.എ.എസ്.സി.ഐ) പ്രകാരം കേന്ദ്രം ഇതിനകം 529.50 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നിരിക്കെ, സമാഹരിക്കുന്ന തുകയ്ക്കുള്ള പദ്ധതിയും സംശയത്തിന്റെ നിഴലിലാണെന്ന് റിപ്പോർട്ട് പരാമർശിക്കുന്നു. എസ്.എ.എസ്.സി.ഐ ഫണ്ടുകൾ ഉപയോഗിച്ച് ടൗൺഷിപ്പ് പദ്ധതിയുടെ നിരവധി ഘടകങ്ങൾ ഇതിനകം തന്നെ നടപ്പിലാക്കിയിട്ടുണ്ട്.
ടൈംസ് ഓഫ് ഇന്ത്യയ്ക്ക് ലഭിച്ച രേഖകൾ പ്രകാരം, ഇതുവരെ സി.എം.ഡി.ആർ.എഫ്-ൽ നിന്നായി ചെലവാക്കിയിരിക്കുന്നത് വെറും 36.81 കോടി മാത്രമാണ് - ആകെ സമാഹരിച്ച തുകയുടെ 4.8% മാത്രമേയുള്ളൂ ഇത്. ഇതിൽ 26.56 കോടി എൽസ്റ്റൺ എസ്റ്റേറ്റിൽ ഭൂമി വാങ്ങാൻ, 7.65 കോടി പൊതുസഹായത്തിനും, 2.1 കോടി അനാഥരായ കുട്ടികൾക്ക് വിദ്യാഭ്യാസ സഹായത്തിനും 50 ലക്ഷം താൽക്കാലിക വാടക സഹായത്തിനുമാണ് ഉപയോഗിച്ചത്.
അതായത് വെറും 10.25 കോടി (1.34%) തുക മാത്രമാണ് നേരിട്ട് ദുരിതം അനുഭവിച്ച വീടുകളിലെ ആളുകളിലേക്ക് എത്തിയത്. ഏകദേശം 700 കുടുംബങ്ങൾ ദുരിത ബാധിതരായ സാഹചര്യത്തിൽ, ഓരോ കുടുംബത്തിനും ശരാശരി 1.46 ലക്ഷം വീതം ലഭിച്ചെന്നർത്ഥം. എന്നാൽ സി.എം.ഡി.ആർ ഫണ്ടിൽ ഓരോ കുടുംബത്തിനും സിദ്ധാന്തപരമായി ലഭിക്കാവുന്ന തുക 11 ലക്ഷം ആണെന്നാണ് കണക്കാക്കുന്നത്.
ഇതിൽ രസകരമായ കാര്യം എന്തെന്നാൽ, ടൗൺഷിപ്പ് പ്രോജക്റ്റിനുള്ള ഭരണാനുമതി 2025 ജൂണിൽ മാത്രമാണ് ലഭിച്ചത്, സാങ്കേതിക അനുമതി ഇപ്പോഴും കാത്തിരിക്കുകയാണ്. എന്നിരുന്നാലും, സ്ഥലം അന്തിമമാക്കുന്നതിനോ ചെലവ് കണക്കാക്കുന്നതിനോ മുമ്പ്, 2025 ജനുവരിയിൽ യു.എൽ.സി.സി.എസ് (ഉരാളുങ്കൽ ലേബർ കോൺട്രാക്ട് കോപ്പറേറ്റീവ് സൊസൈറ്റി) കരാറുകാരായി നിയമിക്കപ്പെട്ടുവെന്ന് ഫയലുകൾ കാണിക്കുന്നു. ഭൂമി ഏറ്റെടുക്കൽ തന്നെ 2025 ജനുവരി 15 നാണ് അനുവദിച്ചതെന്നിരിക്കെയാണിത്.
സ്റ്റാൻഡേർഡ് സംഭരണ പ്രോട്ടോക്കോളുകൾ മറികടന്നുള്ള ഈ തീരുമാനങ്ങൾ മൂലം, എൻ.ഡി.ആർ.എഫിന്റെ റീഇംബേഴ്‌സ്‌മെന്റിന്റെ സാധ്യതകളെ മങ്ങലേൽപ്പിക്കുന്നതായും. എൻ.ഡി.ആർ.എഫ് മാനദണ്ഡങ്ങൾ അനുസരിച്ച്, പ്രത്യേക തലക്കെട്ടുകളിൽ അംഗീകരിച്ച ദുരന്താനന്തര അടിയന്തര ദുരിതാശ്വാസത്തിന് മാത്രമേ കേന്ദ്ര ധനസഹായത്തിന് യോഗ്യതയുള്ളൂവെന്നും റിപ്പോർട്ട് ചൂണ്ടികാണിക്കുന്നു.
നടപടിക്രമങ്ങൾ പാലിക്കാത്തതോ, കേന്ദ്ര വിജിലൻസ് കമ്മീഷ (സി.വി.സി) ന്റെ മാർഗ്ഗനിർദ്ദേശങ്ങൾ ലംഘിക്കുന്നതോ ആയ പദ്ധതികൾക്ക് കേന്ദ്ര അംഗീകാരം ലഭിക്കാനുള്ള സാധ്യത കുറവാണ്. കൂടാതെ, മുൻകൂർ മൂലധന ചെലവുകൾ, ഭൂമി ഏറ്റെടുക്കൽ, അല്ലെങ്കിൽ ടൗൺഷിപ്പ് പദ്ധതികൾ എന്നിവ സി.എം.ഡി.ആർ.എഫ് മാർഗ്ഗനിർദ്ദേശങ്ങളിൽ ഉൾപ്പെടുന്നില്ല എന്നും ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോർട്ടിൽ പറയുന്നു.
What's Your Reaction?






