തിരുവനന്തപുരം: കളർ പെൻസിലുകളികൂടെ ജീവസ്സുറ്റ കഥാപാത്രങ്ങളെ വരച്ച് അത്ഭുതം സൃഷ്ട്ടിച്ച കുഞ്ഞ് മിടുക്കിയാണ് തിരുവനന്തപുരം സ്വദേശി മാളവിക. നിരവധി എഴുത്തുകാരുടെ രചനകൾക്ക് ജീവൻ പകർന്ന് അവരുടെ പ്രശംസ പിടിച്ചുപറ്റാൻ മാളവികയ്ക്കായി. മറ്റു ചായങ്ങളുടെ സഹായമേതുമില്ലാതെ കളർ പെൻസിലുകളുടെ മാത്രം സഹായത്തോടെയാണ് ഈ ജീവൻ തുടിക്കുന്ന ചിത്രങ്ങൾ മാളവിക വരച്ചത്. മാളവികളുടെ ചിത്രങ്ങളിൽ ഏറെ ആകർഷിക്കുന്നത് അതിലെ കണ്ണുകളാണ്.
എഴുത്തുകാരൻ പി സുരേന്ദ്രന്റെ 'അമ്മമ്മ' എന്ന രചനയ്ക്ക് മുത്തശ്ശിയുടെ മനോഹരമായ രൂപം വരച്ചാണ് മാളവിക ശ്രദ്ധേയമായത്. മാളവിക വരയ്ക്കുന്ന ഓരോ ചിത്രങ്ങൾക്കും ജീവൻ ഉണ്ടെന്ന് തോന്നിക്കും. മാളവികയുടെ ചിത്രങ്ങളിൽ കൂടുതലും കണ്ണുകളാണ് കഥ പറയുന്നത്. ഒരു ചിത്രത്തിന്റെ വികാരങ്ങളും കണ്ണുകൾ നോക്കി നമുക്ക് മനസിലാക്കാൻ സാധിക്കും. അത്രയ്ക്ക് ജീവനുള്ള കണ്ണുകളാണ് ഓരോ ചിത്രത്തിലും കാണാൻ സാധിക്കുന്നത്.
പുതിയ പത്താം ക്ലാസ് പാഠപുസ്തകത്തിൽ ചിത്രം രചിച്ച് ശ്രദ്ധേയയായ പത്താം ക്ലാസ് വിദ്യാർത്ഥി എസ് എ മാളവിക വരച്ച അമ്പതോളം ചിത്രങ്ങളുടെ പ്രദർശനം നടന്നു. ശാസ്തമംഗലം മോവ് ആർട്ട് ഗാലറിയിൽ നടന്ന പ്രദർശനം മന്ത്രി ജെ ചിഞ്ചു റാണിയാണ് ഉദ്ഘാടനം ചെയ്തത്. ജീവൻ തുടിക്കുന്ന നിരവധി ചിത്രങ്ങൾ വരച്ച് പ്രമുഖരുടെ ഉൾപ്പെടെ പ്രശംസ പിടിച്ചുപാറ്റാൻ മാളവികയ്ക്കായി. മാത്രമല്ല ഇക്കൊല്ലം പരിഷ്കരിച്ച പാഠപുസ്തകങ്ങളായ കേരള പാഠാവലി, അടിസ്ഥാന പാഠാവലി എന്നിവയിൽ ചിത്രം വരയ്ക്കാനുള്ള അവസരവും മാളവികയ്ക്ക് ലഭിച്ചു.
കേരള പാഠാവലിയിൽ എഴുത്തച്ഛന്റെ 'കഥകളതിമോഹനം' എന്ന ആദ്യ പാഠത്തിലും ടി. പത്മനാഭന്റെ 'മണ്ണും മനുഷ്യനും' എന്ന പാഠത്തിലും അടിസ്ഥാന പാഠാവലിയിൽ 'ഏകോദര സോദരർ' എന്ന യൂണിറ്റിലും മാളവികയുടെ വരകൾ ഇടംപിടിച്ചു. പാരിപ്പള്ളി കടമ്പാട്ടുകോണം എസ്‌കെവി ഹൈസ്‌കൂളിലെ അധ്യാപകനും മജിഷ്യനുമായ ഷാജു കടയ്ക്കലിന്റെയും കൊല്ലായില്‍ യുപി സ്‌കൂള്‍ അധ്യാപിക കെ.വി. അനിതയുടെയും മകളാണ് മാളവിക.