തിരുവനന്തപുരം: പൂജപ്പുര സെന്‍ട്രൽ ജയിലിൽ ആത്മഹത്യക്ക് ശ്രമിച്ച വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിലെ പ്രതി അഫാന്‍റെ നില അതീവ ഗുരുതരമായി തുടരുന്നു. മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെന്റിലേറ്റർ സഹായത്തോടെയാണ് അഫാന്റെ ജീവൻ നിലനിർത്തിയിരിക്കുന്നത്.
അഫാന്റെ തലച്ചോറിലേക്കുള്ള ഓക്സിജന്റെ പ്രവാഹം നിലച്ചുവെന്നാണ് പുറത്തുവരുന്ന വിവരം. ഡോക്ടർമാർ അനുവദിച്ചാൽ അഫാന്‍റെ മൊഴി ഇന്ന് രേഖപ്പെടുത്തുമെന്ന് പൊലീസ് പറഞ്ഞു. ഇന്നലെ രാവിലെ പതിനന്നരയോടെ ആണ് പൂജപ്പുര ജയിലിൽ അഫാൻ തൂങ്ങി മരിക്കാൻ ശ്രമിച്ചത്.
പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ ശുചിമുറിയില്‍ വച്ചാണ് അഫാൻ ആത്മഹത്യക്ക് ശ്രമിച്ചത്. ഉണക്കാന്‍ ഇട്ടിരുന്ന മുണ്ട് ഉപയോഗിച്ചാണ് അഫാന്‍ തൂങ്ങി മരിക്കാന്‍ ശ്രമിച്ചത്. സെല്ലില്‍ ഒപ്പമുണ്ടായിരുന്ന തടവുകാരന്‍ പുറത്തേക്ക് പോയപ്പോഴാണ് പ്രതി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഡ്യൂട്ടി ഉദ്യോഗസ്ഥൻ ശബ്ദം കേട്ട് നോക്കിയപ്പോഴാണ് അഫാൻ ശുചിമുറിയിൽ തൂങ്ങിയത് കണ്ടത്.
സംഭവത്തിൽ ജയിൽ സൂപ്രണ്ട് ജയിൽ മേധാവിക്ക് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഇത് രണ്ടാം തവണയാണ് അഫാൻ ആത്മഹത്യക്ക് ശ്രമിക്കുന്നത്. ജയിൽ ഉദ്യോഗസ്ഥർക്ക് വീഴ്ചയില്ലെന്നും ഉദ്യോഗസ്ഥരുടെ സംയോജിത ഇടപെടലാണ് ജീവൻ രക്ഷിക്കാൻ കാരണമെന്നുമാണ് ജയിൽ മേധാവിക്ക് നൽകിയ റിപ്പോർട്ടിൽ പറയുന്നത്.