നീറ്റ് ക്രമക്കേട്: പ്രത്യേക അതിവേഗ കോടതിയുടെ ആദ്യവാദം ഓഗസ്റ്റ് മൂന്നിലേക്ക് മാറ്റി
ന്യൂഡൽഹി: മെഡിക്കൽ പ്രവേശനത്തിനായുള്ള നീറ്റ് (NEET) പരീക്ഷാ ക്രമക്കേടുകൾ വിചാരണ ചെയ്യാൻ രൂപീകരിച്ച പ്രത്യേക അതിവേഗ കോടതിയുടെ ആദ്യ ഹിയറിംഗ് ഓഗസ്റ്റ് മൂന്നിലേക്ക് മാറ്റി. പ്രോസിക്യൂഷനുവേണ്ടി സിബിഐ അഭിഭാഷകൻ ഹാജരാകാതിരുന്നതും പ്രതിഭാഗം കൂടുതൽ സമയം ആവശ്യപ്പെട്ടതുമാണ് കേസ് മാറ്റിവെക്കാൻ കാരണം.
തിങ്കളാഴ്ച രാവിലെ പ്രതികളായ ദിനേഷ് ബിവാൾ, വികാസ് ബിവാൾ എന്നിവരുടെ ജാമ്യാപേക്ഷ പരിഗണിച്ചപ്പോളായിരുന്നു സംഭവം. രാവിലെ 10:45 ആയിട്ടും സിബിഐ അഭിഭാഷകരാരും കോടതിയിൽ എത്തിയിരുന്നില്ല. ചോദ്യപേപ്പർ ചോർച്ചയും പരീക്ഷാ തട്ടിപ്പുകളും വിചാരണ ചെയ്യാനായി 2024-ലെ 'പ്രിവൻഷൻ ഓഫ് അൺഫെയർ മീൻസ് ആക്ട്' പ്രകാരം ഡൽഹി ഹൈക്കോടതിയാണ് സ്പെഷ്യൽ ജഡ്ജ് അനു ഗ്രോവർ ബാലിഗയുടെ നേതൃത്വത്തിൽ ഈ അതിവേഗ കോടതി രൂപീകരിച്ചത്. പരീക്ഷാ തട്ടിപ്പ കേസുകളിൽ ദ്രുതഗതിയിലുള്ള വിചാരണ ഉറപ്പാക്കാൻ കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച നടപടികളുടെ ഭാഗമായാണ് കോടതി സ്ഥാപിച്ചത്.
ഈ പ്രത്യേക കോടതി നിലവിൽവരുന്നതിന് മുൻപ് സ്പെഷ്യൽ ജഡ്ജ് അജയ് ഗുപ്തയായിരുന്നു കേസ് പരിഗണിച്ചിരുന്നത്. കേസിലെ പ്രതികളുടെ ജുഡീഷ്യൽ കസ്റ്റഡി ഓഗസ്റ്റ് 6 വരെ നീട്ടി അദ്ദേഹം കഴിഞ്ഞ വെള്ളിയാഴ്ച ഉത്തരവിട്ടിരുന്നു.
What's Your Reaction?



