ക്രൂഡ് ഓയില്‍ 200 ഡോളറിലെത്തിക്കുമെന്ന് ഇറാന്‍ ;വിട്ടുവീഴ്ച്ചയില്ലാതെ മുന്നോട്ട് ;അശാന്തി തുടരും?
പശ്ചിമേഷ്യയിലെ അശാന്തി തുടരുമെന്ന ആശങ്കയില്‍ നിക്ഷേപകർ. വിട്ടുവീഴ്ചയ്ക്കില്ലെന്ന് പ്രഖ്യാപിച്ച് ഇരുവിഭാഗവും. ലക്ഷ്യങ്ങൾ കാണാതെ യുദ്ധം നിർത്തില്ലെന്നാണ് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെയും ഇസ്രയേലിന്‍റെയും നിലപാട്. ക്രൂഡ് ഓയിൽ വില ബാരലിന് 200 ഡോളറിലെത്തിക്കുമെന്നാണ് ഇറാന്‍റെ ഭീഷണി. ഹോർമുസ് കടലിടുക്കിലൂടെ ഒരു തുള്ളി ക്രൂഡ് ഓയിൽ പോലും തങ്ങളുടെ അനുമതിയില്ലാതെ പോകില്ലെന്നും ഇറാൻ മുന്നറിയിപ്പ് നൽകുന്നു. ഇതോടെ ക്രൂഡ് ഓയിൽ വില ഉയരുകയും രാജ്യാന്തര ഓഹരി വിപണികളെ നഷ്ടത്തിലാക്കുകയും ചെയ്തു. ഇന്നലെ നഷ്ടത്തിൽ ക്ലോസ് ചെയ്ത ഇന്ത്യൻ വിപണി ഇന്നും ഇടിവ് തുടരാനാണ് സാധ്യത.
ഹോർമുസ് കടലിടുക്കിൽ ഇന്നലെ ചരക്കു കപ്പലുകൾക്ക് നേരെ ഇറാൻ ആക്രമണം നടത്തിയിരുന്നു. പിന്നാലെ ഇറാഖിന് സമീപം രണ്ട് കപ്പലുകൾക്ക് നേരെയും ഇറാൻ ആക്രമണം നടത്തി. വിപണിയിലേക്ക് കൂടുതൽ ക്രൂഡ് ഓയിൽ എത്തിക്കാനുള്ള യുഎസിന്‍റെയും യൂറോപ്യൻ രാജ്യങ്ങളുടെയും തീരുമാനം അട്ടിമറിക്കാനാണ് ഇറാന്‍റെ ആക്രമണമെന്നാണ് കരുതുന്നത്. നിലവിൽ ഹോർമുസ് വഴി ഇറാന്‍റെ അനുമതിയില്ലാതെ കപ്പലുകളൊന്നും കടന്നു പോകുന്നില്ല. 100 ഡോളറിന് തൊട്ടടുത്തുള്ള ക്രൂഡ് ഓയിൽ വില 200 ഡോളറിലെത്തിക്കുമെന്നാണ് ഇറാന്‍റെ മുന്നറിയിപ്പ്. ഇറാന്‍ ഉൽപാദിപ്പിക്കുന്ന ക്രൂഡ് ഓയിൽ ഷാഡോ ഫ്ളീറ്റ് ഉപയോഗിച്ച് ഹോർമുസ് കടന്നു പോകുന്നുണ്ടെന്നും റിപ്പോർട്ടുകൾ പറയുന്നു.
What's Your Reaction?