നേപ്പാളില്‍ സമൂഹമാധ്യമങ്ങള്‍ക്ക് നിരോധനം; വന്‍ പ്രതിഷേധം, വെടിവയ്പിൽ 14 മരണം, നിരോധനാജ്ഞ
പാർലമെന്റിലേക്കു നടന്ന പ്രതിഷേധ മാർച്ചിനു നേരേ പോലീസ് നടത്തിയ വെടിവയ്പിൽ 14 പേർ കൊല്ലപ്പെട്ടു

കഠ്മണ്ഡു: രാജ്യസുരക്ഷയുടെ പേരിൽ സോഷ്യൽ മീഡിയ കൂട്ടത്തോടെ നിരോധിച്ചതോടെ നേപ്പാളിലുണ്ടായ ജെൻസി പ്രക്ഷോഭത്തിനിടെ ഉണ്ടായ വെടിവെയ്പില്‍ 14 പേര്‍ കൊല്ലപ്പെട്ടു. അഴിമതി അവസാനിപ്പിക്കണമെന്നും സമൂഹമാധ്യമങ്ങൾക്കുള്ള നിരോധനം സർക്കാർ പിൻവലിക്കണമെന്നും ആവശ്യപ്പെട്ട് നേപ്പാളിൽ യുവാക്കളുടെ നേതൃത്വത്തിലാണ് പ്രതിഷേധം ഉയര്‍ന്നത്. പാർലമെന്റിലേക്കു നടന്ന പ്രതിഷേധ മാർച്ചിനു നേരേ പോലീസ് നടത്തിയ വെടിവയ്പിൽ 14 പേർ കൊല്ലപ്പെട്ടു.
നൂറിലേറെപ്പേർക്കു പരിക്കുണ്ട്. പരിക്കേറ്റവരിൽ പത്തോളം പേരുടെ നില ഗുരുതരമാണെന്ന് ന്യൂ ബനേശ്വറിലെ ആശുപത്രി അധികൃതരെ ഉദ്ധരിച്ച് നേപ്പാൾ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സംഘർഷം നിയന്ത്രിക്കാൻ തലസ്ഥാനത്തു കരസേനയെ വിന്യസിക്കാൻ സർക്കാർ തീരുമാനിച്ചു. കഠ്മണ്ഡുവിന്റെ വിവിധ ഭാഗങ്ങളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. രാജ്യത്തെ പ്രധാന നഗരങ്ങളിലെല്ലാം വലിയ പ്രതിഷേധ റാലികൾ നടക്കുകയാണ്. റാലികൾക്കു നേരെ പോലീസ് ജലപീരങ്കികളും കണ്ണീർ വാതകവും പ്രയോഗിക്കുന്നുണ്ട്.
ഈ മാസം നാലിനാണ് ഫെയ്സ്ബുക്, എക്സ്, ഇൻസ്റ്റഗ്രാം, വാട്സാപ്, യുട്യൂബ്, ലിങ്ക്ഡ്ഇൻ എന്നിവയടക്കം 26 സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളെ നേപ്പാൾ സർക്കാർ നിരോധിച്ചത്. സമൂഹമാധ്യമ ഉപയോഗ നിയന്ത്രണത്തിനുള്ള നിയമമനുസരിച്ച് സമൂഹമാധ്യമങ്ങൾ റജിസ്റ്റർ ചെയ്യണമെന്നു സർക്കാർ ഉത്തരവിറക്കിയിരുന്നു. അതിന് സെപ്തംബർ നാല് വരെ സമയവും നൽകി. ആ സമയപരിധി കഴിഞ്ഞും രജിസ്റ്റർ ചെയ്യാതിരുന്ന പ്ലാറ്റ്ഫോമുകളെയാണ് നിരോധിച്ചത്.
What's Your Reaction?






