നരിവേട്ട; നരവേട്ടയുടെ പൊള്ളുന്ന അനുഭവം തിരശ്ശീലയിൽ നിന്നും ഹൃദയത്തിലേക്ക് ഏറ്റുവാങ്ങി...ഡോ.വിനീത വിജയൻ എഴുതുന്നു
നിർജ്ജീവ ഭരണസംവിധാനങ്ങളെ ചലനക്ഷമമാക്കാനുള്ള ആർജ്ജവം തങ്ങൾക്കുണ്ട് എന്ന് തിരിച്ചറിഞ്ഞു വിളിച്ചു പറഞ്ഞ ജനതയെ അന്തസ്സോടെ അടയാളപ്പെടുത്തിയ മുത്തങ്ങയെന്ന ആ പോരാട്ട ഭൂമിയെ അതിൻ്റെ മുഴുവൻ വീര്യത്തോടെയും തന്നെയാണ് അനുരാജ് മനോഹറും അബിൻ ജോസഫും ഗവേഷണാത്മകമായ വസ്തുനിഷ്ഠതയോടെ, സൂക്ഷ്മതയോടെ പകർത്തിവെച്ചിരിക്കുന്നത്

ഡോ. വിനീത വിജയൻ
തിരുവന്തപുരം: നരിവേട്ട കണ്ടു.. എന്നല്ല, നരവേട്ടയുടെ പൊള്ളുന്ന അനുഭവം തിരശ്ശീലയിൽ നിന്നും ഹൃദയത്തിലേക്ക് ഏറ്റുവാങ്ങി എന്നാണ് പറയാനുള്ളത്. കേരളം കണ്ട ഏറ്റവും കൊടിയ ഭരണകൂട പോലീസ് നരവേട്ടയുടെ, കാഴ്ചയിൽ അത്രമേൽ അസ്വസ്ഥമായ മനസ്സോടെ അത്രമേൽ നൊന്തും നീറിയുമാണ് തീയ്യറ്ററിൽ നിന്നിറങ്ങിയത്. ജനാധിപത്യബോധമുള്ള മനുഷ്യരുടെ കണ്ണുകളെ ഈ ചിത്രം ഇടതടവില്ലാത്തവണ്ണം നനയിക്കുക തന്നെ ചെയ്യും തീർച്ച. തിരശ്ശീലയിലാക്കപ്പെട്ട രക്തരൂക്ഷിതമായ ഒരു വിപ്ലവമാണ് നരിവേട്ട. അനുരാജ് മനോഹർ, അബിൻ ജോസഫ് നിങ്ങളുടെ ഭയരാഹിത്യത്തിനു മുന്നിൽ അത്രമേൽ ആദരവോടെ തലകുമ്പിടുന്നു.
ഭൂമിയുടെ അധികാരം എന്ന അടിസ്ഥാന മനുഷ്യാവകാശത്തിനു വേണ്ടി, ആത്മാഭിമാനവും അന്തസ്സുമുള്ള വാഴ്വിനുവേണ്ടി കൊടിയ പീഡനങ്ങളും കൊടും ക്രൂരതകളും ഏൽക്കേണ്ടി വന്ന അരുംകൊല ചെയ്യപ്പെട്ട ആദിവാസികൾ, അടിസ്ഥാന ജനത, അവരോട് ചരിത്രത്തിൽ കാണിച്ച അനീതി വർത്തമാനത്തിലും തുടരുക തന്നെയാണ്.
തോക്കെടുത്ത് ചുട്ടു കളയുന്നില്ല എന്നതൊഴിച്ചാൽ..അരിപ്പയും, ചെങ്ങറയും, പനവല്ലിയും, ചീമേനിയും, അമ്പുകുത്തിയും പൂയം കുട്ടിയും എന്നിങ്ങനെ എത്രയെത്ര പേരുകളിലേക്കാണ് പോരാണെന്നും പൊരുതി വീണേക്കാമെന്നുറപ്പുണ്ടായിട്ടും മുത്തങ്ങയിലെ ചോര കണ്ടിട്ടും കേരളത്തിലെ ആദിവാസികൾക്കും ദലിതർക്കും ഗതികെട്ടിറങ്ങേണ്ടി വന്നത്. അവരോട് ഇനിയെങ്കിലും നീതി കാട്ടേണ്ടതുണ്ട് എന്ന് നെഞ്ചു കീറിയ നിലവിളി കണക്കേ, നേര് നേരെന്നത്രയും ആഴത്തിൽ നിന്നുയരുന്ന ഒച്ചയിൽ ഇതാ ഒരു ചലച്ചിത്രം വിളിച്ചു പറയുകയാണ്, കേരളമേ, കേൾക്കുക, കാണുക!
ആദിവാസി ഭൂവധികാരം ആഗോള മാനമുള്ള വിഷയമായി പരിഗണിക്കാൻ കാരണമായതിനു പിന്നിലും ആദിവാസി അവകാശങ്ങളെ കുറിക്കുന്ന സാർവ്വദേശീയ പ്രഖ്യാപനം (United Nations declaration on the rights of indigenous people 2007) നിലവിൽ വന്നതിനു പിന്നിലും, മുത്തങ്ങയിലെ ഭരണകൂട പോലീസ് നരവേട്ടയുടെ അനുഭവപാഠങ്ങളുണ്ടായിരുന്നു.
കേരളത്തെ സംബന്ധിച്ച് ഗോത്രനാമങ്ങളിൽ മാത്രം അക്കാലം വരെ സ്വയം നിർണ്ണയിച്ചിരുന്ന ജനത, ആദിവാസികളെന്ന ഒറ്റപ്പേരിൽ നിവർന്നു നിന്ന് കേരളത്തെ രാഷ്ട്രീയമായി അഭിസംബോധന ചെയ്ത, അധിനിവേശങ്ങൾക്കു നിശ്ശബ്ദരായി വിധേയപ്പെട്ടു നിൽക്കേണ്ടി വന്ന ചരിത്രദൈന്യങ്ങൾക്കു പകരം അവകാശബോധത്തോടെ ഉറച്ചു സംസാരിച്ച ഇടം കൂടിയായിരുന്നു മുത്തങ്ങ.
അതോടൊപ്പം ഭരണഘടനാപരമായ ബാദ്ധ്യത എന്ന നിലയിൽ ഭരണകൂടങ്ങൾ കാലാകാലങ്ങളായി നടത്തിപ്പോരുന്ന വാഗ്ദാനങ്ങളും അവയുടെ പ്രത്യക്ഷ ലംഘനങ്ങളുടെയും നേരേ നിന്ന് "വാക്കുപാലിക്കുക എന്നത് ജനാധിപത്യ മര്യാദയാണ് " എന്ന് നിർജ്ജീവ ഭരണസംവിധാനങ്ങളെ ചലനക്ഷമമാക്കാനുള്ള ആർജ്ജവം തങ്ങൾക്കുണ്ട് എന്ന് തിരിച്ചറിഞ്ഞു വിളിച്ചു പറഞ്ഞ ജനതയെ അന്തസ്സോടെ അടയാളപ്പെടുത്തിയ മുത്തങ്ങയെന്ന ആ പോരാട്ട ഭൂമിയെ അതിൻ്റെ മുഴുവൻ വീര്യത്തോടെയും തന്നെയാണ് അനുരാജ് മനോഹറും അബിൻ ജോസഫും ഗവേഷണാത്മകമായ വസ്തുനിഷ്ഠതയോടെ, സൂക്ഷ്മതയോടെ പകർത്തിവെച്ചിരിക്കുന്നത്.
എന്നാൽ ചെറുതല്ലാത്ത പോരായ്മയെന്ന നിലയിൽ അനുഭവപ്പെട്ടത് മുത്തങ്ങ സമരത്തിൻ്റെ മാത്രമല്ല കേരളത്തിലെ ദലിത് ആദിവാസി അവകാശപ്പോരാട്ടങ്ങളുടെ എക്കാലത്തേയും സമരശരീരവും ധിഷണാ ജിഹ്വയുമായി നിലകൊണ്ട എം. ഗീതാനന്ദനെന്ന നേതാവിനെ അർഹിക്കുന്ന പ്രാധാന്യത്തോടെയല്ല അടയാളപ്പെടുത്തിയത് എന്നതാണ്.
ചലച്ചിത്രമെന്ന നിലയിൽ കഥാപാത്ര ശരീരങ്ങളോട് പൂർണ്ണമായി നീതി പുലർത്തിയിട്ടുണ്ട് ഓരോ അഭിനേതാക്കളും. ചേരൻ മുൻപും അവതരിപ്പിച്ച പോലീസ് കഥാപാത്രങ്ങളുണ്ട് എന്നാൽ നരിവേട്ടയിലെ രഘുറാം കേശവദാസ് എന്ന ഐ.പി.എസ് ഉദ്യോഗസ്ഥനെ അതിൽ നിന്നെല്ലാം വ്യത്യസ്തമായാണ്
അദ്ദേഹം അവതരിപ്പിച്ചിട്ടുള്ളത്. സൗമ്യതയും ക്രൗര്യവും ഒരുപോലെ മിന്നി മറയുന്ന മുഖവും ശരീരഭാഷയും മികച്ചതെന്നു പറയാതെ വയ്യ. ടൊവിനോ തൻ്റെ കരിയറിലെ തന്നെ ഏറ്റവും മൂല്യവത്തായ ഒരു കഥാപാത്രമായിരിക്കും നരിവേട്ടയിലെ വർഗ്ഗീസ് പീറ്റർ എന്ന് ആത്മവിശ്വാസപ്പെട്ടതിനെ അക്ഷരാർത്ഥത്തിൽ സത്യമെന്ന് ചലച്ചിത്രം സാക്ഷ്യപ്പെടുത്തുന്നു.
സി.കെ ജാനു എന്ന പോരാളിയായ നേതാവിനെ ശരീരഭാഷയിലും സംഭാഷണത്തിലും സ്വശരീരത്തിലേക്ക് പകർത്തി സി.കെ ശാന്തി എന്ന ഗോത്രസഭാ നേതാവായി വേഷപ്പകർച്ച നേടിയ ആര്യാ സലീമിൻ്റെ പ്രകടനം അതിഗംഭീരമായിരുന്നു. ഒപ്പം തന്നെ നിൽക്കുന്നു സുരാജ് വെഞ്ഞാറമൂടിന്റെ ബഷീർ എന്ന സ്നേഹരൂപനായ പോലീസ് ഉദ്യോഗസ്ഥൻ. ചെറുത്തു നിൽപ്പിൻ്റെയും ചേർത്തുപിടിക്കലിൻ്റെയും ആൾരൂപമായി നിൽക്കുന്ന താമി എന്ന ആദിവാസി യുവാവിനെ അവതരിപ്പിച്ച പുതുമുഖ നടൻ പ്രണവ്, ഭരണകൂട പോലീസ് ഭീകരതയുടെ ക്രൂര രക്തസാക്ഷിയായ പെൺകുഞ്ഞിനെ കണ്ണീരോർമ്മയാക്കിയ തംബുരുമോൾ, അഭിനയമികവിനാൽ സാന്നിധ്യമറിയിച്ച അപ്പുണ്ണി ശശി, സുധി കോഴിക്കോട്, നന്ദു, കൃഷ്ണൻ ബാലകൃഷ്ണൻ എന്നിവരും പ്രത്യേകം പരാമർശമർഹിക്കുന്നു. പണിയ വിഭാഗത്തിന്റെ ഭാഷ കുഞ്ഞു കുട്ടികളടക്കമുള്ളവർ സുന്ദരവും അനായാസവുമായാണ് ചിത്രത്തിൽ കൈകാര്യം ചെയ്തിരിക്കുന്നത്.
ഈ ചലച്ചിത്രം കാഴ്ചക്കാരെ അസ്വസ്ഥരാക്കാൻ ആവതുള്ള ചലച്ചിത്രമാണ്. അനീതിവാഹകരായ ഭരണകൂടങ്ങളെയും അവരുടെ മാസ്റ്റർ പ്ലാനുകളനുസരിക്കാനും നടപ്പാക്കാനും നിയോഗിക്കപ്പെടുന്ന സകലരേയും ഈ ചലച്ചിത്രം അസ്വസ്ഥമാക്കുക തന്നെ ചെയ്യട്ടേ. തുല്യാന്തസ്സിനു വേണ്ടിയുള്ള അതുല്യമായ പോരാട്ടങ്ങൾക്ക് പൂർണ്ണ നീതി ലഭിക്കാൻ വേടൻ്റെ വരികളെന്ന പോലെ,
"ഇനിയും കാലമില്ല
കാത്തിരിക്കാനാവുകില്ല
പൊറുത്തുപോകുവാൻ
ക്ഷമയൊരുതരി ബാക്കിയില്ല" എന്നോർമ്മിപ്പിച്ചു കൊണ്ടല്ലാതെ നരിവേട്ടയെക്കുറിച്ച് എഴുതി നിർത്താനാവില്ല തന്നെ!
കോളേജ് അധ്യാപികയും, എഴുത്തുകാരിയും, സാമൂഹിക പ്രവർത്തകയുമായ ഡോ. വിനീത വിജയൻ കേരള നവോത്ഥാന സമിതി സംസ്ഥാന സെക്രട്ടറിയും കേരള ദലിത് മഹിളാ ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റുമാണ്. നിലവിൽ ചെമ്പഴന്തി ശ്രീ നാരായണ കോളേജ് മലയാള വിഭാഗം അധ്യാപികയാണ്.
What's Your Reaction?






