ആർ.എസ്.എസ്. വേഷം ധരിച്ച് വിജയ്, പോസ്റ്ററുമായി ഡി.എം.കെ; ശരീരമാസകലം ചോര പുരണ്ട കൈപ്പത്തി
കരുർ ദുരന്തം നടന്ന് ദിവസങ്ങളായിട്ടും വിജയ് സംഭവസ്ഥലം സന്ദർശിച്ചില്ലെന്ന് ആരോപിച്ചുകൊണ്ടാണ് ഡി.എം.കെ. പോസ്റ്റർ പങ്കുവെച്ചത്

ചെന്നൈ: തമിഴക വെട്രി കഴകം (ടി.വി.കെ.) അധ്യക്ഷനായ നടൻ വിജയ്‌ക്കെതിരെ രൂക്ഷവിമർശനവുമായി ഡി.എം.കെ. രംഗത്ത്. കരുർ ദുരന്തം നടന്ന് ദിവസങ്ങളായിട്ടും വിജയ് സംഭവസ്ഥലം സന്ദർശിച്ചില്ലെന്ന് ആരോപിച്ചുകൊണ്ടാണ് ഡി.എം.കെ.യുടെ ഐ.ടി. സെൽ എക്സ് (X) പ്ലാറ്റ്‌ഫോമിലൂടെ പോസ്റ്റർ പങ്കുവെച്ചത്.
ആർ.എസ്.എസ്. വേഷം ധരിച്ച്, ശരീരമാസകലം ചോര പുരണ്ട കൈപ്പത്തിയുടെ അടയാളങ്ങളുമായി പിന്തിരിഞ്ഞുനിൽക്കുന്ന പ്രതീകാത്മക ചിത്രമാണ് ഡി.എം.കെ. പങ്കുവെച്ചിരിക്കുന്നത്. ദുരന്തം നടന്ന് 20 ദിവസങ്ങൾ കഴിഞ്ഞുവെന്നും ജനക്കൂട്ടത്തെ വിളിച്ചുകൂട്ടി പബ്ലിസിറ്റി നേടാനായി ഒരു രാഷ്ട്രീയകക്ഷി നടത്തിയ സ്വാർത്ഥ ശ്രമങ്ങളാണ് ദുരന്തത്തിൽ കലാശിച്ചതെന്നും കുറിപ്പിൽ പറയുന്നു.
ഉത്തരവാദിത്തബോധമില്ലാത്തതും അനാസ്ഥയോടെയുമുള്ള പ്രവർത്തനമാണ് ദൗർഭാഗ്യകരമായ സംഭവത്തിലേക്ക് നയിച്ചതെന്ന് ഡി.എം.കെ. ആരോപിച്ചു. വിജയ്‌യെ കാണാനെത്തിയ നിരപരാധികളായ ജനങ്ങൾക്ക് ജീവൻ നഷ്ടപ്പെട്ടിട്ടും അവരുടെ കുടുംബങ്ങളെ നേരിൽ കാണാനോ അനുശോചനം രേഖപ്പെടുത്താനോ ആശ്വാസധനം നൽകാനോ അദ്ദേഹം തയ്യാറായില്ല.
വിജയ്‌യുടെ ഈ "വഞ്ചനാപരമായ മൗനം" ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങളെ അവഹേളിക്കുന്നതിന് തുല്യമാണ്. ഈ പാർട്ടിയുടെ നിഘണ്ടുവില്‍ മനുഷ്യത്വത്തിന് ഇടമില്ലേ എന്നും കുറിപ്പിൽ ഡി.എം.കെ. ചോദിക്കുന്നു.
What's Your Reaction?






