ഇൻഡോറിൽ പൊരുതിവീണ് ഇന്ത്യ; കോലിയുടെ സെഞ്ചറിക്കും രക്ഷിക്കാനായില്ല, ഇന്ത്യയിൽ ചരിത്ര വിജയം കുറിച്ചു ന്യൂസീലൻഡ്
108 പന്തുകളിൽ നിന്ന് 124 റൺസ് നേടിയ വിരാട് കോലിയാണ് ഇന്ത്യൻ നിരയിൽ തിളങ്ങിയത്
ഇൻഡോർ: ന്യൂസീലൻഡിനെതിരായ മൂന്നാം ഏകദിനത്തിൽ 41 റൺസിന്റെ തോൽവി വഴങ്ങിയതോടെ ഇന്ത്യയ്ക്ക് പരമ്പര നഷ്ടമായി. കിവീസ് ഉയർത്തിയ 338 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 46 ഓവറിൽ 296 റൺസിന് പുറത്തായി. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര 2–1ന് ന്യൂസീലൻഡ് സ്വന്തമാക്കി. ഇന്ത്യൻ മണ്ണിൽ ആദ്യമായാണ് ന്യൂസീലൻഡ് ഒരു ഏകദിന പരമ്പര വിജയിക്കുന്നത്.
108 പന്തുകളിൽ നിന്ന് 124 റൺസ് നേടിയ വിരാട് കോലിയാണ് ഇന്ത്യൻ നിരയിൽ തിളങ്ങിയത്. 91 പന്തിൽ സെഞ്ചറി പൂർത്തിയാക്കിയ കോലി, 10 ഫോറുകളും 3 സിക്സറുകളും പറത്തി. മധ്യനിരയിൽ നിതീഷ് കുമാർ റെഡ്ഡി (57 പന്തിൽ 53), ഹർഷിത് റാണ (43 പന്തിൽ 52) എന്നിവർ അർധ സെഞ്ചറികളുമായി പൊരുതിയെങ്കിലും ടീമിനെ വിജയത്തിലെത്തിക്കാൻ കഴിഞ്ഞില്ല.
ക്യാപ്റ്റൻ രോഹിത് ശർമ (11), ശ്രേയസ് അയ്യർ (3), കെ.എൽ. രാഹുൽ (1) എന്നിവർ പരാജയപ്പെട്ടത് ഇന്ത്യയ്ക്ക് കനത്ത തിരിച്ചടിയായി. ഒരു ഘട്ടത്തിൽ 7 വിക്കറ്റിന് 277 റൺസ് എന്ന നിലയിലായിരുന്ന ഇന്ത്യ, വാലറ്റത്തിന് പിടിച്ചുനിൽക്കാൻ കഴിയാതെ വന്നതോടെ 296-ന് ഓൾഔട്ടായി. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ന്യൂസീലൻഡ് 50 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 337 റൺസെന്ന കൂറ്റൻ സ്കോറാണ് പടുത്തുയർത്തിയത്.
സ്വന്തം മണ്ണിൽ കഴിഞ്ഞ ആറു വർഷമായി ഏകദിന പരമ്പര തോറ്റിട്ടില്ലെന്ന റെക്കോർഡും ഈ പരാജയത്തോടെ ഇന്ത്യയ്ക്ക് നഷ്ടമായി. ആദ്യ മത്സരം തോറ്റ ശേഷം കരുത്തുറ്റ തിരിച്ചുവരവ് നടത്തിയാണ് ന്യൂസീലൻഡ് പരമ്പര പിടിച്ചെടുത്തത്.
What's Your Reaction?

