ഏഷ്യാ കപ്പിലെ ഇന്ത്യ - പാക് മത്സരത്തിന് ആവേശം കുറവ്; ടിക്കറ്റ് വില്‍പ്പനയില്‍ വന്‍ ഇടിവ് 

ഈ മാസം 14ന് ദുബായിലാണ് ഇന്ത്യ- പാക് ഏഷ്യാ കപ്പ് പോരാട്ടം

Sep 12, 2025 - 18:01
Sep 12, 2025 - 18:01
 0
ഏഷ്യാ കപ്പിലെ ഇന്ത്യ - പാക് മത്സരത്തിന് ആവേശം കുറവ്; ടിക്കറ്റ് വില്‍പ്പനയില്‍ വന്‍ ഇടിവ് 

അബുദാബി: ഇന്ത്യ- പാകിസ്ഥാന്‍ ക്രിക്കറ്റ് പോരാട്ടങ്ങള്‍ക്ക് എക്കാലത്തും ഗ്രൗണ്ട് മുഴുവന്‍ ആരാധകരെ കൊണ്ട് നിറയാറുണ്ട്. ടിക്കറ്റുകള്‍ ചൂടപ്പം പോലെ അതിവേഗം വിറ്റു പോകാറുമുണ്ട്. എന്നാല്‍, ഏഷ്യാ കപ്പിലെ ഇന്ത്യ- പാക് ക്രിക്കറ്റ് പോരാട്ടത്തിന്റെ ടിക്കറ്റുകള്‍ ഇപ്പോഴും പൂര്‍ണമായി വിറ്റു തീര്‍ന്നിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ മാസം 14ന് ദുബായിലാണ് ഇന്ത്യ- പാക് ഏഷ്യാ കപ്പ് പോരാട്ടം.

ഓഗസ്റ്റ് 29 മുതലാണ് ടിക്കറ്റ് വില്‍പ്പന ആരംഭിച്ചത്. ഇന്നലെ രാത്രി ഒന്‍പത് മണി വരെയുള്ള കണക്കനുസരിച്ച് 50 ശതമാനം പോലും ടിക്കറ്റുകള്‍ വിറ്റു തീര്‍ന്നിട്ടില്ല. പ്രീമിയം സീറ്റിനാണ് ഏറ്റവും കൂടുതല്‍ വില. ഒരു പ്രീമിയം സീറ്റിന് നാല് ലക്ഷം വരെ മുടക്കണം.

ചാംപ്യന്‍സ് ട്രോഫി ക്രിക്കറ്റിലെ ഇന്ത്യ- പാകിസ്ഥാന്‍ മത്സരം ഇതേ വേദിയിലാണ് നടന്നത്. അന്ന് വില്‍പ്പന തുടങ്ങി മണിക്കൂറുകള്‍ കൊണ്ടു മുഴുവന്‍ ടിക്കറ്റുകളും വിറ്റു തീര്‍ന്നിരുന്നു. എന്നാല്‍, ഇത്തവണ അതല്ല സ്ഥിതി.

ചാംപ്യന്‍സ് ട്രോഫി ടിക്കറ്റുകള്‍ അതിവേഗം വിറ്റു പോയപ്പോള്‍ ഇത്തവണ വില്‍പ്പന കുത്തനെ കുറഞ്ഞതില്‍ എമിറേറ്റ്‌സ് ക്രിക്കറ്റ് ബോര്‍ഡ് അധികൃതര്‍ ആശ്ചര്യം പ്രകടിപ്പിച്ചു. ഇന്ത്യ- പാക് പോരാട്ടങ്ങളില്‍ വലിയ മാറ്റം വരുന്നതിന്റെ സൂചനയായാണ് പലരും ടിക്കറ്റ് വില്‍പ്പന കുറഞ്ഞതിനെ കണക്കാക്കുന്നത്.

പഹല്‍ഗാം ഭീകരാക്രമണം ആരാധരില്‍ ഇന്ത്യ- പാക് പോരാട്ടത്തിന്റെ സ്വീകാര്യത കുറച്ചതായുള്ള വിലയിരുത്തലുകളുണ്ട്. ഇന്ത്യ പാകിസ്ഥാനെതിരെ ക്രിക്കറ്റ് കളിക്കുന്നതിനെതിരേയും വലിയ തോതിലുള്ള എതിര്‍പ്പുകളുണ്ട്. അതിനിടെയാണ് ടിക്കറ്റ് വില്‍പ്പനയിലും കുത്തനെ ഇടിവ് സംഭവിച്ചിരിക്കുന്നത്.

What's Your Reaction?

like

dislike

love

funny

angry

sad

wow