സിഡ്‌നി: കായിക പ്രേമികളെ ഞെട്ടിച്ചുകൊണ്ട് കഴിഞ്ഞ ദിവസമാണ് പാകിസ്ഥാന്റെ ടെസ്റ്റ് ടീം പരിശീലക സ്ഥാനത്ത് നിന്ന് മുന്‍ ഓസ്‌ട്രേലിന്‍ താരം ജേസണ്‍ ഗില്ലസ്പി രാജിവച്ചത്. ഇപ്പോഴിതാ രാജിവെച്ചതിന്റെ കാരണം വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് ജേസൺ ഗില്ലസ്പി.
പാകിസ്ഥാൻ ടെസ്റ്റ് ടീമിന്റെ മുഖ്യ പരിശീലക സ്ഥാനം ഒഴിഞ്ഞത് ബോർഡിന്റെ ഭാഗത്തുനിന്നുണ്ടായ കടുത്ത അവഗണന മൂലമാണെന്ന് ഗില്ലസ്പി വ്യക്തമാക്കി. പിസിബി എടുത്ത ചില തീരുമാനങ്ങൾ തനിക്ക് അപമാനമുണ്ടാക്കിയെന്നും ഗില്ലെസ്പി പറഞ്ഞു.
അസിസ്റ്റന്റ് കോച്ച് ടിം നീൽസനെ പുറത്താക്കുന്നതിന് മുൻപ് പിസിബി താനുമായി ആശയവിനിമയം നടത്തിയിരുന്നില്ല. മാത്രമല്ല ഈ നീക്കം അംഗീകരിക്കാനാവാത്തതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒരു ഹെഡ് കോച്ചിനെ സംബന്ധിച്ചിടത്തോളം ഇത് ഒട്ടും അംഗീകരിക്കാനാവത്ത കാര്യമാണ്. തന്നെയും തന്റെ പദവിയെയും ബോർഡ് ഒട്ടും ബഹുമാനിക്കുന്നില്ലെന്ന് ഇതിലൂടെ വ്യക്തമായെന്നും ഗില്ലസ്പി പറഞ്ഞു.
എക്‌സിലെ ഒരു ചോദ്യോത്തരവേളയിൽ പാകിസ്താൻ ലീഗിനെക്കുറിച്ച് (പിഎസ്എൽ) അഭിപ്രായം ചോദിച്ച ഒരു ആരാധകനോട് മറുപടി പറയവേയാണ് ഗില്ലസ്പിയുടെ വെളിപ്പെടുത്തൽ. ഏപ്രിലിലാണ് പാക് ടെസ്റ്റ് ടീമിന്റെ മുഖ്യപരിശീലകനായി ഗില്ലസ്പി ചുമതലയേറ്റത്. തുടർന്ന് എട്ട് മാസങ്ങള്‍ക്കുശേഷം പദവി രാജിവെക്കുകയായിരുന്നു. നിലവില്‍ മൈക്ക് ഹെസ്സണാണ് പാക് കോച്ച്.