അമേരിക്കയിൽ സ്വകാര്യ വിമാനം തകർന്നുവീണു; എട്ട് യാത്രക്കാരും കൊല്ലപ്പെട്ടതായി സംശയം, വിമാനത്താവളം അടച്ചു
വിമാനത്തിലുണ്ടായിരുന്ന എല്ലാവരും അപകടത്തിൽ കൊല്ലപ്പെട്ടതായാണ് പ്രാഥമിക നിഗമനം
വാഷിങ്ടണ്‍: അമേരിക്കയിലെ മെയ്നെയിലുള്ള ബങ്കോർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് എട്ട് യാത്രക്കാരുമായി പറന്നുയർന്ന സ്വകാര്യ വിമാനം തകർന്നു. വിമാനത്തിലുണ്ടായിരുന്ന എല്ലാവരും അപകടത്തിൽ കൊല്ലപ്പെട്ടതായാണ് പ്രാഥമിക നിഗമനം.
ഹൂസ്റ്റൺ ആസ്ഥാനമായുള്ള സ്വകാര്യ കമ്പനിയുടെ 'ബോംബാർഡിയർ ചലഞ്ചർ 650' എന്ന വിമാനമാണ് അപകടത്തിൽപെട്ടത്. കനത്ത മൂടൽമഞ്ഞും ഹിമപാതവുമാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പറന്നുയർന്ന ഉടൻ തന്നെ വിമാനം തകരുകയായിരുന്നു.
തകർന്നുവീണ വിമാനത്തിന് ഉടൻ തന്നെ തീപിടിച്ചു. വിമാനത്താവളത്തിലെ അഗ്നിശമന സേനയും രക്ഷാപ്രവർത്തകരും സ്ഥലത്തെത്തി തീയണക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. അപകടത്തെത്തുടർന്ന് ബങ്കോർ അന്താരാഷ്ട്ര വിമാനത്താവളം താൽക്കാലികമായി അടച്ചിട്ടു. സംഭവത്തെക്കുറിച്ച് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷനും നാഷണൽ ട്രാൻസ്‌പോർട്ടേഷൻ സേഫ്റ്റി ബോർഡും വിശദമായ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. യാത്രക്കാരുടെ വിവരങ്ങൾ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.
What's Your Reaction?