ഗാസയില്‍ ഇസ്രയേല്‍ കൂട്ടക്കുരുതി തുടരുന്നു; വ്യോമാക്രമണത്തില്‍ 44 മരണം
സ്റ്റേഷനില്‍ നടന്ന ആക്രമണത്തില്‍ 10 പേര്‍ കൊല്ലപ്പെട്ടതായാണ് വിവരം

ഗാസ സിറ്റി: വടക്കന്‍ ഗാസയിലെ ജബലിയയില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ 44 മരണം. ഒരു പൊലീസ് സ്റ്റേഷനുള്‍പ്പെടെയാണ് ആക്രമണത്തില്‍ ലക്ഷ്യമിട്ടത്. സ്റ്റേഷനില്‍ നടന്ന ആക്രമണത്തില്‍ 10 പേര്‍ കൊല്ലപ്പെട്ടതായാണ് വിവരം. രണ്ട് മിസെെലുകളാണ് കെട്ടിടത്തില്‍ പതിച്ചത്.
ഹമാസിന്റെയും ഇസ്ലാമിക് ജിഹാദ് ഗ്രൂപ്പുകളുടെയും കമാന്‍ഡ് സെന്റര്‍ ആക്രമിച്ചതായി ഇസ്രയേല്‍ സെെന്യം പ്രസ്താവനയില്‍ അവകാശപ്പെട്ടു. സെെന്യത്തിനെതിരെ ആക്രമണങ്ങള്‍ ആസൂത്രണം ചെയ്യാനും നടപ്പിലാക്കാനും ഹമാസ് കമാന്‍ഡ് സെന്റര്‍ ഉപയോഗിച്ചിരുന്നതായും പ്രസ്താവനയില്‍ ആരോപിക്കുന്നു. പലസ്തീന്‍ തീവ്രവാദ ഗ്രൂപ്പുകള്‍ സെെനിക ആവശ്യങ്ങള്‍ക്കായി സാധാരണക്കാരെയും അവരുടെ സ്വത്തുക്കളെയും ചൂഷണം ചെയ്യുന്നുവെന്നും സെെന്യം വാദിക്കുന്നു.
ഗാസ നഗരത്തിലെ ദുറ ചിൽഡ്രൻസ് ആശുപത്രിക്കെതിരെയും ആക്രമണമുണ്ടായി. തീവ്രപരിചരണ വിഭാഗത്തിന് കേടുപാടുകൾ സംഭവിക്കുകയും ആശുപത്രിയുടെ സൗരോർജ്ജ പാനൽ സംവിധാനം നശിക്കുകയും ചെയ്തു. നിലവില്‍ ആശുപത്രി പ്രവര്‍ത്തനരഹിതമാണെന്ന് ഗാസ ആരോഗ്യ മന്ത്രാലയം അറിയിച്ചു. 18 മാസമായി നീണ്ടുനില്‍ക്കുന്ന ഇസ്രയേലിന്റെ സെെനിക നടപടി ഗാസയുടെ ആരോഗ്യ സംവിധാനത്തെ പൂര്‍ണമായും തകര്‍ത്തു. പ്രദേശത്തെ ഭൂരിഭാഗം ആശുപത്രികളും പ്രവര്‍ത്തനരഹിതമാണ്.
ജനുവരിയില്‍ പ്രഖ്യാപിച്ച വെടിനിര്‍ത്തല്‍ മാര്‍ച്ച് 18ന് അവസാനിപ്പിച്ചതിനു ശേഷം, ഇസ്രയേല്‍ ആക്രമണങ്ങളില്‍ 19,00ത്തിലധികം പലസ്തീനികള്‍ കൊല്ലപ്പെട്ടു. അവരിൽ പലരും സാധാരണക്കാരാണെന്ന് ഗാസ ആരോഗ്യ അധികൃതർ പറയുന്നു. അമേരിക്കയുടെ പിന്തുണയോടെ ഖത്തറും ഈജിപ്തും നടത്തിയ സമാധാന ശ്രമങ്ങള്‍ ഇസ്രയേലും ഹമാസും തമ്മിലുള്ള തര്‍ക്കങ്ങള്‍ പരിഹരിക്കാഞ്ഞതോടെ പരാജയപ്പെട്ടു.
What's Your Reaction?






