പത്തനംതിട്ട: പത്തനംതിട്ട വകയാർ കൊല്ലംപടിയിൽ വീടിന് തീയിട്ടു. ഭാര്യയോടുള്ള സംശയത്തെ തുടര്‍ന്നാണ് ഭര്‍ത്താവ് വീടിന് തീയിട്ടത്. ഭർത്താവ് സിജുവിനെ (42) കോന്നി പോലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിൽ ഭാര്യക്കും മകനും പൊള്ളലേറ്റു.
പുലർച്ചെ ഒന്നരയോടെയാണ് വീടിനു തീയിട്ടത്. 5 ലിറ്റർ പെട്രോൾ ഒഴിച്ചാണ് സിജു വീടിന് തീ കൊളുത്തിയത്. തീ വെച്ചശേഷം സിജു ഓടി രക്ഷപ്പെട്ടു. വീടിൻ്റെ വാതിൽ പുറത്ത് നിന്ന് പൂട്ടിയിട്ടതിനാൽ ഭാര്യയ്ക്കും മകനും രക്ഷപെടാൻ സാധിച്ചില്ല.
പൊള്ളലേറ്റ രജനിയും ഇളയ മകനും താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ് നിലവില്‍. രജനിക്ക് 40 ശതമാനത്തോളം പൊള്ളലേറ്റിട്ടുണ്ട്. തീ കൊളുത്തിയ ശേഷം പ്രതി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പോലീസ് ഇയാളെ പിടികൂടുകയായിരുന്നു.
സിജുവിന്റേയും രജനിയുടേയും രണ്ടാം വിവാഹമാണ്. രജനിയെ ഇയാള്‍ നിരന്തരം സംശയിച്ചിരുന്നുവെന്നാണ് പോലീസില്‍ നിന്ന് ലഭിക്കുന്ന വിവരം. പെയിന്‍റിങ് തൊഴിലാളിയാണ് അറസ്റ്റിലായ സിജോ.