നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനം മാർച്ച് 15ന് ശേഷം; കേരളത്തിൽ വോട്ടെടുപ്പ് ഒറ്റഘട്ടമായി നടന്നേക്കും
പശ്ചിമ ബംഗാളിലെ അന്തിമ വോട്ടർപട്ടിക സംബന്ധിച്ച പരാതികൾ നൽകാനുള്ള സമയപരിധി മാർച്ച് 15-ന് അവസാനിക്കും
ന്യൂഡൽഹി: കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് തീയതികൾ മാർച്ച് 15-ന് ശേഷം പ്രഖ്യാപിക്കുമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ. പശ്ചിമ ബംഗാളിലെ വോട്ടർപട്ടികയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ പൂർത്തിയാകാത്തതിനാലാണ് പ്രഖ്യാപനം നീളുന്നത്.
പശ്ചിമ ബംഗാളിലെ അന്തിമ വോട്ടർപട്ടിക സംബന്ധിച്ച പരാതികൾ നൽകാനുള്ള സമയപരിധി മാർച്ച് 15-ന് അവസാനിക്കും. ഇതിനുശേഷം തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ ഔദ്യോഗിക വിജ്ഞാപനം ഉണ്ടാകാനാണ് സാധ്യതയെന്ന് കമ്മീഷൻ വൃത്തങ്ങൾ അറിയിച്ചു.
കേരളം, തമിഴ്‌നാട്, പുതുച്ചേരി എന്നീ സംസ്ഥാനങ്ങളിൽ ഒറ്റഘട്ടമായി വോട്ടെടുപ്പ് നടത്താനാണ് കമ്മീഷന്റെ തീരുമാനം. അസമിൽ മൂന്ന് ഘട്ടമായും പശ്ചിമ ബംഗാളിൽ അഞ്ച് ഘട്ടമായും വോട്ടെടുപ്പ് നടന്നേക്കും. കഴിഞ്ഞ തവണ ബംഗാളിൽ എട്ട് ഘട്ടങ്ങളിലായാണ് വോട്ടെടുപ്പ് പൂർത്തിയാക്കിയത്. ഏപ്രിൽ 20-നും 30-നും ഇടയിലുള്ള തീയതികളിൽ വോട്ടെടുപ്പ് നടത്തണമെന്നാണ് ഭൂരിഭാഗം രാഷ്ട്രീയ പാർട്ടികളും ആവശ്യപ്പെട്ടിരിക്കുന്നത്. കേരളത്തിലെ പ്രശ്നബാധിത ബൂത്തുകളിൽ ഇത്തവണയും കേന്ദ്രസേനയെ വിന്യസിക്കും. മലബാർ മേഖലയിലെ ബൂത്തുകൾക്കാണ് പ്രത്യേക സുരക്ഷാ നിരീക്ഷണം ഏർപ്പെടുത്തുക.
What's Your Reaction?