ഡൽഹി: ഓപറേഷൻ സിന്ദൂർ പഹൽഗാം ആക്രമണത്തിനുള്ള മറുപടിയെന്ന് കേന്ദ്ര സർക്കാർ. ഡൽഹിയിൽ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി വിളിച്ച വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യങ്ങൾ പറഞ്ഞത്. വ്യോമസേന വിങ് കമാൻഡർ വ്യോമിക സിങ്, കരസേനയിലെ കേണൽ സോഫിയ ഖുറേഷി എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
ഭീകരക്രമണ തീവ്രത വിവരിക്കുന്ന ദൃശ്യങ്ങളോടെയായിരുന്നു വിദേശകാര്യ- പ്രതിരോധ മന്ത്രാലയങ്ങളുടെ സംയുക്ത വാർത്താസമ്മേളനത്തിന്‍റെ തുടക്കം. രാജ്യത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് വനിതാ സൈനിക മേധാവിമാർ സൈനിക നീക്കം വിശദീകരിക്കുന്നത്. ഓപ്പറേഷൻ സിന്ദൂരിലൂടെ സൈന്യം തകർത്തത് പാകിസ്താനിലെ ഒമ്പത് ഭീകരകേന്ദ്രങ്ങളെന്ന് കേണൽ സോഫിയ ഖുറേഷി പറഞ്ഞു. മാത്രമല്ല തകർത്തതെന്നും സാധാരണക്കാർ ആക്രമണത്തിന് ഇരയായിട്ടില്ലെന്നും അവർ പറഞ്ഞു.
പാകിസ്ഥാൻ്റെ മിലിട്ടറി കേന്ദ്രങ്ങൾ തകർത്തിട്ടില്ലെന്നും പാക്കിസ്ഥാൻ ഏതെങ്കിലും തരത്തിലുള്ള ആക്രമണത്തിന് മുതിർന്നാൽ തിരിച്ചടിക്കാൻ ഇന്ത്യൻ സേന പൂർണമായും സജ്ജമാണെന്നും കേണൽ സോഫിയ ഖുറേഷി വ്യക്തമാക്കി. പഹൽഗാമിലെ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് നീതി ഉറപ്പാക്കിയെന്ന് വ്യോമസേന വിങ് കമാൻഡർ വ്യോമിക സിംഗ് പ്രതികരിച്ചു. പാകിസ്ഥാൻ്റെ ഭാഗത്ത് നിന്ന് പ്രകോപനമുണ്ടായാൽ തിരിച്ചടിക്കുമെന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി വ്യക്തമാക്കി.
ഇന്ത്യ നേരിട്ട നേരിട്ട പഴയ ഭീകരാക്രമണങ്ങളെ എടുത്തു പറഞ്ഞാണ് വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രി വാര്‍ത്ത സമ്മേളനത്തില്‍ ഓപ്പറേഷന്‍ സിന്ദൂരിനെ കുറിച്ച് വിശദീകരിച്ചത്. ടിആർഎഫ് ആണ് പഹൽഗാം ആക്രമണത്തിനു പിന്നിലെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ലഷ്കർ–ഇ–തയിബയുമായി ബന്ധമുള്ള സംഘടനയാണ് ഇതെന്നും വിദേശകാര്യ സെക്രട്ടറി വിശദീകരിച്ചു.