മെഡിക്കൽ കോളജ് ഡോക്ടർമാർ ഇന്ന് പണിമുടക്കും; ഒ.പി ബഹിഷ്കരിക്കും
ഒ.പി ബഹിഷ്കരണത്തിനൊപ്പം അടിയന്തരമല്ലാത്ത ശസ്ത്രക്രിയകളും ഇന്ന് നടത്തില്ല
തിരുവനന്തപുരം: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സർക്കാർ മെഡിക്കൽ കോളജ് ഡോക്ടർമാർ ഇന്ന് സംസ്ഥാനവ്യാപകമായി പ്രതിഷേധിക്കുന്നു. കേരള ഗവൺമെന്റ് മെഡിക്കൽ കോളജ് ടീച്ചേഴ്സ് അസോസിയേഷന്റെ (കെജിഎംസിടിഎ) നേതൃത്വത്തിലാണ് സമരം നടക്കുന്നത്. ഒ.പി ബഹിഷ്കരണത്തിനൊപ്പം അടിയന്തരമല്ലാത്ത ശസ്ത്രക്രിയകളും ഇന്ന് നടത്തില്ല.
ശമ്പള പരിഷ്കരണ കുടിശ്ശിക അടിയന്തരമായി അനുവദിക്കുക, ഉത്തരവിലെ അപാകതകൾ പരിഹരിക്കുക. അന്യായമായ പെൻഷൻ സീലിങ് കേന്ദ്ര നിരക്കിൽ പരിഷ്കരിക്കുക എന്നിവായണ് പ്രധാന ആവശ്യങ്ങൾ. നേരത്തെ നൽകിയ പരാതികളിൽ പരിഹാരം കാണാമെന്ന സർക്കാർ ഉറപ്പ് മാസങ്ങൾ കഴിഞ്ഞിട്ടും നടപ്പിലാക്കാത്തതിൽ പ്രതിഷേധം.
ഇന്ന് രാവിലെ 10 മണി മുതൽ സെക്രട്ടറിയേറ്റിന് മുന്നിൽ പ്രതിഷേധ ധർണ്ണയും സത്യഗ്രഹവും ആരംഭിക്കും. സർക്കാരിന്റെ ഭാഗത്തുനിന്ന് നടപടിയുണ്ടായില്ലെങ്കിൽ ഫെബ്രുവരി 2 മുതൽ അനിശ്ചിതകാല ഒപി, അധ്യാപന ബഹിഷ്കരണം ആരംഭിക്കും. ഫെബ്രുവരി 11 മുതൽ യൂണിവേഴ്സിറ്റി പരീക്ഷാ ജോലികളിൽ നിന്ന് വിട്ടുനിൽക്കാനാണ് ഡോക്ടർമാരുടെ തീരുമാനം.
അടിയന്തര ചികിത്സകൾ, അത്യാഹിത വിഭാഗം, ഐസിയു, ലേബർ റൂം എന്നിവയെ സമരത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. എങ്കിലും ഒപി വിഭാഗം പ്രവർത്തിക്കാത്തത് സാധാരണക്കാരായ രോഗികളെ ബാധിക്കാൻ സാധ്യതയുണ്ട്.
What's Your Reaction?

