ഇറാൻ ഭരണകൂടത്തെ ഉന്നമിട്ട് അമേരിക്ക; പരമോന്നത നേതാവിനെക്കുറിച്ച് വിവരം നൽകുന്നവർക്ക് 92 കോടി രൂപ പ്രതിഫലം
ഫെബ്രുവരി 28-ന് നടന്ന യുഎസ്-ഇസ്രായേൽ വ്യോമാക്രമണത്തിൽ അലി ഖമേനി കൊല്ലപ്പെട്ടതിനെത്തുടർന്നാണ് മകൻ മുജ്തബ ഖമേനി അധികാരമേറ്റത്
വാഷിംഗ്ടൺ: ഇറാന്റെ പരമോന്നത നേതാവ് മുജ്തബ ഖമേനി ഉൾപ്പെടെയുള്ള മുതിർന്ന ഉദ്യോഗസ്ഥരെക്കുറിച്ച് വിവരം നൽകുന്നവർക്ക് വമ്പിച്ച പാരിതോഷികം പ്രഖ്യാപിച്ച് അമേരിക്ക. പത്ത് ദശലക്ഷം ഡോളറാണ് (ഏകദേശം 92.6 കോടി രൂപ) യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് പ്രതിഫലമായി വാഗ്ദാനം ചെയ്തിരിക്കുന്നത്. ഇറാന്റെ ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സുമായി (IRGC) ബന്ധപ്പെട്ട പത്ത് പ്രധാന ഉദ്യോഗസ്ഥരെയാണ് ഈ പ്രതിഫല വാഗ്ദാനത്തിലൂടെ അമേരിക്ക ലക്ഷ്യമിടുന്നത്.
ഫെബ്രുവരി 28-ന് നടന്ന യുഎസ്-ഇസ്രായേൽ വ്യോമാക്രമണത്തിൽ അലി ഖമേനി കൊല്ലപ്പെട്ടതിനെത്തുടർന്നാണ് മകൻ മുജ്തബ ഖമേനി അധികാരമേറ്റത്. ആക്രമണത്തിൽ പരിക്കേറ്റ ഇദ്ദേഹം ഇതുവരെ പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടിട്ടില്ല. മുജ്തബ ഖമേനി വിരൂപനാക്കപ്പെട്ടിട്ടുണ്ടാകാമെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് അവകാശപ്പെട്ടിരുന്നു.
സുരക്ഷാ മേധാവി അലി ലാരിജാനി, ഇന്റലിജൻസ് മന്ത്രി ഇസ്മായിൽ ഖത്തീബ്, ആഭ്യന്തര മന്ത്രി എസ്കന്ദർ മൊമേനി എന്നിവരെക്കുറിച്ചുള്ള വിവരങ്ങളും അമേരിക്ക തേടുന്നുണ്ട്. ഇറാന്റെ നേതൃത്വം ഒളിത്താവളങ്ങളിലാണെന്ന് അമേരിക്ക അവകാശപ്പെടുമ്പോഴും, വെള്ളിയാഴ്ച ടെഹ്‌റാനിൽ നടന്ന റാലിയിൽ അലി ലാരിജാനി പങ്കെടുത്തതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. പ്രസിഡന്റ് മസൂദ് പെസെഷ്കിയനൊപ്പം ലാരിജാനി നിൽക്കുന്ന ദൃശ്യങ്ങൾ റോയിട്ടേഴ്സ് സ്ഥിരീകരിച്ചിട്ടുണ്ട്.
ഇറാൻ ഭരണകൂടത്തെ സംരക്ഷിക്കാൻ ചുമതലപ്പെട്ട റവല്യൂഷണറി ഗാർഡ് കോർപ്‌സിന്റെ ശൃംഖല തകർക്കുക എന്ന ലക്ഷ്യത്തോടെയാണ് അമേരിക്ക ഈ നീക്കം നടത്തുന്നത്. ഷിയാ പുരോഹിത ഭരണകൂടത്തിന്റെ കരുത്തായ ഈ സൈനിക വിഭാഗത്തെക്കുറിച്ചുള്ള രഹസ്യവിവരങ്ങൾ ശേഖരിക്കാനാണ് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് വെബ്‌സൈറ്റിലൂടെ ഈ അറിയിപ്പ് നൽകിയിരിക്കുന്നത്.
What's Your Reaction?