മകന്‍ കഞ്ചാവ് കേസില്‍ അറസ്റ്റിലായ സംഭവം;പ്രതികരണവുമായി ടിനി ടോം
കഞ്ചാവ് കൈവശംവെച്ച കേസിൽ തന്റെ മകൻ ആദം ഷെം അറസ്റ്റിലായ സംഭവത്തിൽ പ്രതികരണവുമായി നടൻ ടിനി ടോം. ആദമിന് പിന്തുണയർപ്പിച്ചുകൊണ്ട് ടിനി ടോം ഫെയ്സ്ബുക്കിൽ കുറിപ്പ് പങ്കുവെച്ചു. കാലം എല്ലാം തെളിയിക്കുമെന്ന് അദ്ദേഹം എഴുതി. ആദമിന് മഹാത്മാ ഗാന്ധി സർവകലാശാല യുവജനോത്സവത്തിൽ ലഭിച്ച സർട്ടിഫിക്കറ്റിന്റെയും ഫലകത്തിന്റെയും ചിത്രവും ടിനി ടോം കുറിപ്പിനൊപ്പം പോസ്റ്റ് ചെയ്തു.
പോസ്റ്റിൻറെ പൂർണരൂപം
സങ്കീർത്തനം 91...അവൻ നിന്നെ വേട്ടക്കാരന്റെ കെണിയിൽ നിന്നും നാശകരമായ മഹാമാരിയിൽ നിന്നും വിടുവിക്കും. തന്റെ തൂവലുകൾ കൊണ്ട് അവൻ നിന്നെ മറയ്ക്കും... മറ്റുള്ളവന്റെ വീഴ്ചയിൽ സന്തോഷിക്കുന്നവർ ആഘോഷിക്കട്ടേ. ഏത് കുരിശിനും 3-ആം നാൾ ഉയർത്തെഴുന്നേൽപുണ്ടാകും. കാലം എല്ലാം തെളിയിക്കും. god bless .. നിന്റെ അപ്പൻ ഉണ്ടെടാ കൂടെ.
കഴിഞ്ഞദിവസമാണ് കഞ്ചാവ് കൈവശംവെച്ച കേസിൽ നടൻ ടിനി ടോമിന്റെ മകൻ ആദം ഷെം ഉൾപ്പെടെ മൂന്നുയുവാക്കളെ തൃപ്പൂണിത്തുറ ഹിൽ പാലസ് പോലീസ് അറസ്റ്റ് ചെയ്തത്. ആദം ഷെമ്മിന് പുറമേ കാർത്തിക് (20), അമിത് ജോർജ് (21) എന്നിവരും പിടിയിലായി. മൂന്നുപേർക്കുമെതിരേ എൻഡിപിഎസ് ആക്ട് പ്രകാരം കേസെടുത്തു.
നാലുഗ്രാം കഞ്ചാവ് ഇവരുടെ കൈയിൽനിന്ന് കണ്ടെടുത്തു. തിരുവാങ്കുളം ഇരുമ്പനംകരയിൽ മകളിയം ക്ഷേത്രത്തിന് സമീപത്തുനിന്നാണ് മൂന്നുപേരേയും പിടികൂടിയത്. കൂട്ടത്തിൽ കാർത്തിക് എന്നയാളുടെ പാന്റിന്റെ പോക്കറ്റിൽനിന്നാണ് സിപ് ലോക്ക് കവറിലായി നാലുഗ്രാം കഞ്ചാവ് കണ്ടെത്തിയത്. മൂവരേയും സ്‌റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.
ലഹരിയെ പേടിച്ച് മകന് സിനിമയിൽ ലഭിച്ച അവസരം വേണ്ടെന്നുവെച്ചുവെന്ന ടിനി ടോമിന്റെ രണ്ടുവർഷം മുമ്പുള്ള പ്രസംഗം വലിയ ചർച്ചയായിരുന്നു. കേരള സർവകലാശാല യുവജനോത്സവം ഉദ്ഘാടനവേദിയിലായിരുന്നു ടിനി ടോമിന്റെ തുറന്നുപറച്ചിൽ. ലഹരിക്കെതിരായ പോലീസിന്റെ 'യോദ്ധാവ്' ബോധവത്കരണ പരിപാടിയുടെ അംബാസഡർ ആയിരുന്നു ടിനി ടോം.
What's Your Reaction?