ഡൽഹി: സമൂഹമാധ്യമായ എക്സിന് നോട്ടീസയച്ച് കേന്ദ്ര ഐടി മന്ത്രാലയം. വിവാദ എഐ ഇമേജ് എഡിറ്റുകളിലാണ് നടപടി. എക്‌സ് പ്ലാറ്റ്‌ഫോമുകളിലെ നിയമലംഘനങ്ങള്‍ ചൂണ്ടിക്കാട്ടി ഐടി മന്ത്രാലയമാണ് ടെസ്ല മേധാവി ഇലോണ്‍ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള കമ്പനിക്ക് നോട്ടീസ് അയച്ചത്.
വെള്ളിയാഴ്ചയാണ് നോട്ടീസ് അയച്ചത്. ഗ്രോക് ഉൾപ്പെടെയുള്ള എഐ (നിർമിതബുദ്ധി) സംവിധാനങ്ങൾ ഉപയോഗിച്ച് സ്വകാര്യതയെ ബാധിക്കുന്ന അശ്ലീല, നഗ്ന ദൃശ്യങ്ങളും വിഡിയോകളും പങ്കുവയ്ക്കുന്നതും അപ്‌ലോഡ് ചെയ്യുന്നതും തടണമെന്ന് നോട്ടീസിൽ പറയുന്നു.
ലൈംഗീക ചുവയുള്ള രീതിയിൽ കുട്ടികളുടെയടക്കം ചിത്രങ്ങൾ എഐ എഡിറ്റ് ചെയ്തിട്ടും അത് നിയന്ത്രിക്കാനോ നീക്കം ചെയ്യാൻ എക്സ് ഒരു ശ്രമം നടത്തിയിരുന്നില്ല. ഇത്തരം വ്യാജ ചിത്രങ്ങള്‍ അടിയന്തരമായി നീക്കണമെന്നും 72 മണിക്കൂറിനുള്ളില്‍ നടപടി സ്വീകരിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്നും ഐടി മന്ത്രാലയം നോട്ടീസില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
എഐ പ്ലാറ്റ്ഫോമിലൂടെ സ്വകാര്യതയുടെ ലംഘനം നടക്കുന്നതായി വ്യാപക പരാതി ഉയർന്നിരുന്നു. നിയമവിരുദ്ധമായ കണ്ടന്റുകൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് എക്സിനു സർക്കാർ നിർദേശം നൽകിയിട്ടുണ്ട്.
2000-ലെ ഇൻഫർമേഷൻ ടെക്നോളജി ആക്ടും 2021-ലെ ഐടി നിയമങ്ങളും പ്രകാരമുള്ള നിയമപരമായ ജാഗ്രത പാലിക്കുന്നതിൽ പരാജയപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം എക്സിന് നോട്ടീസ് നൽകിയത്. നിർദേശം ലംഘിക്കുന്ന അക്കൗണ്ടുകൾ മരവിപ്പിക്കുകയോ ഇല്ലാതാക്കുകയോ ചെയ്യണം.