ഛത്തീസ്ഗഢില്‍ പാസഞ്ചർ - ഗുഡ്‌സ് ട്രെയിനുകള്‍ കൂട്ടിയിടിച്ച് വൻ അപകടം; നാല് പേര്‍ മരിച്ചു
കോർബ പാസഞ്ചർ മെമു ട്രെയിൻ, ഗുഡ്‌സ് ട്രെയിനിന്റെ പിന്നിൽ ഇടിച്ചാണ് അപകടമുണ്ടായത്
ന്യൂഡല്‍ഹി: ഛത്തീസ്ഗഢിലെ ബിലാസ്പൂർ ജില്ലയിൽ പാസഞ്ചർ ട്രെയിനും ഗുഡ്‌സ് ട്രെയിനും കൂട്ടിയിടിച്ച് വൻ അപകടം. അപകടത്തിൽ നാല് പേർ മരിക്കുകയും ഇരുപതിലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇന്ന് വൈകുന്നേരം നാല് മണിയോടെ ബിലാസ്പൂർ റെയിൽവേ സ്റ്റേഷന് സമീപമാണ് അപകടം നടന്നത്. കോർബ പാസഞ്ചർ മെമു ട്രെയിൻ, ഗുഡ്‌സ് ട്രെയിനിന്റെ പിന്നിൽ ഇടിച്ചാണ് അപകടമുണ്ടായത്. ഇരു ട്രെയിനുകളും ഒരേ പാളത്തിലായിരുന്നു ഉണ്ടായിരുന്നത്.
കൂട്ടിയിടിയുടെ ആഘാതത്തിൽ പാസഞ്ചർ ട്രെയിനിന്റെ മുൻവശത്തെ കോച്ച് ഗുഡ്‌സ് ട്രെയിനിന്റെ മുകളിലേക്ക് കയറിയ നിലയിലായി. ആദ്യത്തെ മൂന്ന് ബോഗികളിലുള്ള യാത്രക്കാർക്കാണ് കൂടുതൽ പരിക്കേറ്റത്. അപായ സിഗ്നൽ കണ്ടിട്ടും മെമു ട്രെയിൻ യാത്ര തുടർന്നതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.
അപകടവിവരം അറിഞ്ഞ ഉടൻ തന്നെ റെയിൽവേ അധികൃതരും രക്ഷാപ്രവർത്തകരും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. ഈ റൂട്ടിലെ പ്രധാനപ്പെട്ട ഹൗറ റൂട്ടിലെ ട്രെയിൻ ഗതാഗതത്തെ അപകടം സാരമായി ബാധിച്ചിട്ടുണ്ട്.
സംഭവത്തിൽ റെയിൽവേ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചു. അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്കും പരിക്കേറ്റവർക്കും റെയിൽവേ ധനസഹായം പ്രഖ്യാപിച്ചു. മരിച്ചവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപയുടെ സഹായധനവും റെയിൽവേ പ്രഖ്യാപിച്ചിട്ടുണ്ട്. പരിക്കേറ്റവർക്ക് അഞ്ച് ലക്ഷം രൂപ വീതം ധനസഹായം നല്‍കുമെന്നും റെയില്‍വേ അറിയിച്ചു.
What's Your Reaction?

