ബെംഗളൂരു: ഇന്നലെ 11 പേരുടെ മരണത്തിലേക്ക് നയിച്ച ആർസിബി ടീമിൻ്റെ സ്വീകരണ പരിപാടി നടത്തിയത് പോലീസ് നിർദേശങ്ങൾ പാലിക്കാതെ ആണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. സംഭവത്തിൽ പോലീസിന് വീഴ്ചയില്ലെന്നും ഡിജിപിയുടെ റിപ്പോർട്ടിൽ പറയുന്നു.
പരിപാടി ഒരു വേദിയിലേക്ക് മാത്രം ചുരുക്കണമെന്നും അല്ലെങ്കിൽ ഞായറാഴ്ചയിലേക്ക് മാറ്റണമെന്നും എന്നായിരുന്നു പോലീസിൻ്റെ നിർദേശം. എന്നാൽ ടീം ഇത് അംഗീകരിക്കാൻ തയ്യാറായില്ല. സാധ്യമായത് എല്ലാം ചെയ്തിരുന്നുവെന്നും പോലീസ് പറയുന്നു. പെട്ടെന്നാണ് ആൾക്കൂട്ടം ഉണ്ടായതെന്നും നിയന്ത്രിക്കാൻ കഴിയാത്ത തരത്തിൽ തിരക്കുണ്ടായെന്നും പോലീസിന്റെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായിട്ടില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു.
പ്രാഥമിക റിപ്പോർട്ട് ഡിജിപി മുഖ്യമന്ത്രിക്ക് സമർപ്പിച്ചു. ഫൈനലിന് തൊട്ട് പിറ്റേന്നുള്ള ആരാധകരുടെ ആവേശം ഞായറാഴ്ചയാണെങ്കിൽ കുറയുമെന്നാണ് സംഘാടകർ പോലീസിനോട് പറഞ്ഞത്. മാത്രമല്ല വിദേശതാരങ്ങള്‍ക്കും ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളില്‍നിന്നുള്ള താരങ്ങള്‍ക്കും ഉടന്‍ മടങ്ങണമെന്ന് ആര്‍സിബി അധികൃതര്‍ അറിയിച്ചു. ഫൈനൽ നടന്ന കഴിഞ്ഞ ദിവസം പുലർച്ചെ തെരുവിൽ ഇറങ്ങിയ ആരാധകരെ നിയന്ത്രിക്കാൻ തന്നെ പ്രയാസപ്പെട്ടിരുന്നുവെന്നും പോലീസ് പറഞ്ഞു.
എന്നാൽ ചുരുങ്ങിയ സമയത്തിനുള്ളില്‍ വിപുലമായ സുരക്ഷാക്രമീകരണം ഒരുക്കാന്‍ പരിമിതിയുണ്ടെന്ന് പോലീസ് അറിയിച്ചെങ്കിലും ഇതെല്ലാം മറികടന്ന് പരിപാടി സംഘടിപ്പിച്ചതാണ് ദുരന്തത്തിന് വഴിവച്ചത്. അതേസമയം ആരാധകർക്ക് ഫ്രീ പാസ് ഉണ്ടാകുമെന്ന് സമൂഹമാധ്യമങ്ങൾ വഴി പ്രചരിച്ചത് കൂടുതൽ പേർ സ്റ്റേഡിയത്തിൽ എത്താൻ കാരണമായെന്നാണ് പുറത്തുവരുന്ന വിവരം. ചിന്നസ്വാമി സ്റ്റേഡിയത്തിന്റെ ഏഴാം നമ്പർ ഗേറ്റിലാണ് ദുരന്തമുണ്ടായത്.
സംഭവത്തിൽ മരിച്ചവരുടെ ആശ്രിതര്‍ക്ക് പത്ത് ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് പൂര്‍ണ്ണമായും സൗജന്യ ചികിത്സയും കര്‍ണാടക സര്‍ക്കാര്‍ നല്‍കുമെന്ന് സിദ്ധരാമയ്യ അറിയിച്ചു.