ഡൽഹി: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരായ സിദ്ധാർത്ഥ് വരദരാജിനും കരണ്‍ ഥാപ്പര്‍ക്കുമെതിരെ രാജ്യദ്രോഹക്കേസ്. അസം പോലീസാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇരുവർക്കും പോലീസ് സമൻസ് അയച്ചു. ഓഗസ്റ്റ് 22-ന് ക്രൈംബ്രാഞ്ചിന് മുന്നിൽ ഹാജരാകണമെന്ന് രണ്ട് മാധ്യമപ്രവർത്തകരോടും ഗുവാഹത്തി പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.
മാധ്യമറിപ്പോർട്ടുകൾ രാജ്യത്തിന്റെ അഖണ്ഡതയ്ക്ക് എതിരല്ലെന്ന സുപ്രീംകോടതി നിരീക്ഷണത്തിന് പിന്നാലെയാണ് നടപടിയുണ്ടായിരിക്കുന്നത്. ചോദ്യം ചെയ്യാൻ ന്യായമായ കാരണങ്ങളുണ്ടെന്ന് സമൻസിൽ പറയുന്നു. കേസിനെക്കുറിച്ചുള്ള ഒരു വിവരവും പോലീസ് പങ്കുവെച്ചിട്ടില്ല. സമൻസിനൊപ്പം എഫ്‌ഐആർ നൽകിയിട്ടില്ലെന്നാണ് വിവരം.