ഡൽഹി: ഡൽഹി ഉള്‍പ്പെടെ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ ഉഷ്ണതരംഗ ഭീഷണിയില്‍. താപനില അൻപത് ഡിഗ്രിയോടടുത്ത് ഉയർന്നിരിക്കുകയാണ്. 2025ലെ ഏറ്റവും ഉയർന്ന ചൂട് രേഖപ്പെടുത്തിയത് രാജസ്ഥാനിലെ ശ്രീഗംഗാനഗറിലാണ്. താപനില 49.4 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി.
രാജസ്ഥാനിലെയും പഞ്ചാബിലെയും മിക്ക ഭാഗങ്ങളിലും താപനില 43നും 48 ഡിഗ്രിക്കും ഇടയില്‍ റിപ്പോര്‍ട്ട് ചെയ്തു.ഇന്നലെ തീവ്ര ഉഷ്ണ തരംഗമുണ്ടായത് പടിഞ്ഞാറൻ രാജസ്ഥാനിലാണ്. കുട്ടികള്‍, പ്രായമായവര്‍, രോഗികള്‍ തുടങ്ങിയവര്‍ പുറത്തിറങ്ങരുതെന്നും ഹീറ്റ് സ്‌ട്രോക്ക് ഉള്‍പ്പെടെ ഉണ്ടാകാനുളള സാധ്യതയുണ്ടെന്നും ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കി.
കിഴക്കൻ രാജസ്ഥാൻ, ജമ്മു, ഹരിയാന, മധ്യപ്രദേശ് എന്നിവിടങ്ങളിൽ ഉഷ്ണ തരംഗമുണ്ടായി. ഡൽഹി, പഞ്ചാബ്, ഹരിയാന, രാജസ്ഥാൻ എന്നിവിടങ്ങളിൽ റെഡ് അലർട്ട് നിലനിൽക്കുകയാണ്. ഉത്തർ പ്രദേശിൽ സ്കൂളുകളിൽ 8-ാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്ക് ജൂൺ 30 വരെ അവധി നൽകിയിരിക്കുകയാണ്. വടക്ക് പടിഞ്ഞാറന്‍ മേഖലയില്‍ മണ്‍സൂണിന്റെ അഭാവമാണ് ചൂട് തീവ്രമാകാന്‍ കാരണമെന്ന് കാലാവസ്ഥാ വകുപ്പിന്റെ കണ്ടെത്തൽ.