ബീമാപള്ളി ഉറൂസ്: അവലോകന യോഗം ചേർന്നു
ഗ്രീൻ പ്രോട്ടോക്കോൾ പാലിക്കും
തിരുവനന്തപുരം: നവംബർ 22 മുതൽ ഡിസംബർ 2 വരെ നടക്കുന്ന ബീമാപള്ളി ഉറൂസുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനായി വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ അവലോകന യോഗം സെക്രട്ടറിയേറ്റ് ലയം ഹാളിൽ ചേർന്നു. പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി.ശിവൻകുട്ടി യോഗത്തിൽ അധ്യക്ഷത വഹിച്ചു.
എല്ലാ വർഷത്തെയും പോലെ വിവിധ വകുപ്പുകളുടെ ഏകോപനത്തിൽ മികച്ച പ്രവർത്തനങ്ങളാണ് ഉറൂസിനായി നടത്തിവരുന്നതെന്ന് മന്ത്രി പറഞ്ഞു. ബീമാപള്ളി പരിസരത്തിൽ ബൈക്ക് റേസ് നടത്തുന്നവരെ ജമാഅത്ത് അധികൃതർ തന്നെ നിയന്ത്രിക്കണം. പൂർണ്ണമായും ഗ്രീൻ പ്രോട്ടോക്കോൾ പാലിച്ചായിരിക്കും ഉറൂസ് നടത്തുക. ഭക്തർക്കായി വിശ്രമകേന്ദ്രം നിർമ്മിക്കുന്ന കാര്യം പരിഗണിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഉറൂസ് ദിവസങ്ങളിൽ ഭക്തലക്ഷങ്ങളുടെ സുരക്ഷയ്ക്കായി കൂടുതൽ പോലീസുകാരെ വിന്യസിക്കണമെന്ന് ബീമാപള്ളി ജമാഅത്ത് അധികൃതർ ആവശ്യപ്പെട്ടു.
കോർപറേഷൻ മൂന്ന് റോഡുകളിൽ രണ്ട് റോഡുകളുടെ പണി തുടങ്ങിയിട്ടുണ്ട്. ഇലക്ടിസിറ്റി ലൈൻ പെട്രോളിങ്ങും അറ്റകുറ്റപ്പണികളും പൂർത്തിയായി. ഉറൂസ് ദിവസങ്ങളിൽ ബീമാപള്ളി പരിസരങ്ങളിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തും. മൊബൈൽ ടോയ്ലറ്റും കൂടുതൽ വൈദ്യുത വിളക്കുകളും സ്ഥാപിക്കും. സിസി ടിവികളും വനിതാ പോലീസ് പെട്രോളിങ്ങും ഏർപ്പെടുത്തും.
ഉറൂസ് ദിവസങ്ങളിൽ മെഡിക്കൽ ടീമും ഫസ്റ്റ് എയ്ഡ് ടീമും പ്രവർത്തിക്കും. ആംബുലൻസുകളും സജ്ജമാക്കും. കെ. എസ്. ആർ. ടി. സി പ്രത്യേക സർവ്വീസുകൾ നടത്തും. ഫയർ ആൻ്റ് റസ്ക്യൂവിൻ്റെ ഒരു യൂണിറ്റ് ഉറൂസ് ദിവസങ്ങളിൽ സജ്ജീകരിക്കും.
ഭക്ഷ്യ സുരക്ഷാ വകുപ്പിൻ്റെ വാർഡ് ഇൻസ്പെക്ഷൻ പൂർത്തിയായി. ഭക്ഷ്യ സുരക്ഷയുമായി ബന്ധപ്പെട്ട് മൊബൈൽ ലാബുകളും ക്രമീകരിക്കും. ലഹരി ഉപയോഗം തടയുന്നതിനായി എക്സൈസിൻ്റെ നേതൃത്വത്തിൽ കടകൾ കേന്ദ്രീകരിച്ച് പരിശോധന നടത്തും. ലഹരി ഉപയോഗം കൂടുതൽ കണ്ടെത്തുന്ന മേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് പ്രവർത്തനം നടത്തും. ഗ്രീൻ പ്രോട്ടോക്കോളിൻ്റെ ഭാഗമായി കടകളിൽ പ്ലാസ്റ്റിക് കണ്ടെയ്നറുകൾ നിരോധിക്കും.
ആൻ്റണി രാജു എം എൽ എ, മേയർ ആര്യ രാജേന്ദ്രൻ, ജില്ലാ കളക്ടർ അനു കുമാരി, സബ് കളക്ടർ ആൽഫ്രഡ് ഒ.വി തുടങ്ങിയവർ പങ്കെടുത്തു.
What's Your Reaction?

