കോഴിക്കോട്: മൊബൈൽ ഫോണിൻ്റെ തിരിച്ചടവ് മുടങ്ങിയതിന് യുവാവിനെ മർദിച്ചതായി പരാതി. കോഴിക്കോട് താമരശ്ശേരിയിലാണ് സംഭവം. താമരശ്ശേരി സ്വദേശി അബ്ദുറഹ്മാനാണ് മർദനമേറ്റത്.
സംഭവത്തിൽ മൂന്നു പേര്‍ പിടിയില്‍. ഫോണിൻ്റെ തിരിച്ചടവ് മുടങ്ങിയതിന് പിന്നാലെ യുവാവിനെ വിളിച്ചു വരുത്തി മർദ്ദിച്ച ശേഷം കത്തി കൊണ്ട് കുത്താൻ ശ്രമിച്ചെന്നാണ് പരാതി.ആക്രമണം തടുക്കുന്നതിനിടെ അബ്ദുറഹ്മാൻ്റെ കൈയിൽ കത്തി കൊണ്ട് ആഴത്തിൽ മുറിവേറ്റു.
ഇന്നലെ രാത്രി 8 മണിയോടെയായിരുന്നു താമരശ്ശേരി ചുങ്കത്ത് വെച്ച് സംഭവമുണ്ടായത്. നാട്ടുകാർ ഇടപെട്ടാണ ഇയാളെ രക്ഷിച്ചത്. താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയ ഇയാളെ മെഡിക്കൽ കോളേജിലേക്ക് മാറ്റി.
കൊടുവള്ളിയിലെ മൊബൈൽ ഷോപ്പ് വഴി ടിവിഎസ് ഫൈനാൻസിലൂടെയാണ് അബ്ദുറഹ്മാൻ ഫോൺ വാങ്ങിയത്. 36,000 രൂപ വിലയുള്ള മൊബൈൽ ഫോണാണ് അബ്ദുറഹ്മാൻ വാങ്ങിയിരുന്നത്. ഇതിൻ്റെ മൂന്നാമത്തെ അടവ് മുടങ്ങിയതിനെതുടർന്നാണ് ഭീഷണി.