കോഴിക്കോട്: കോഴിക്കോട് പേരാമ്പ്രയിൽ തന്നെ മർദിച്ചയാളെ തിരിച്ചറിയാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ എഐ ടൂളിന്റെ ആവശ്യമില്ലെന്ന് ഷാഫി പറമ്പിൽ എംപി. പേരാമ്പ്രയിൽ പോലീസ് ആസൂത്രിത ആക്രമണം നടത്തിയെന്ന് ഷാഫി പറമ്പിൽ പറഞ്ഞു.
പോലീസിൽ നിന്ന് അകന്ന് നിൽക്കാനാണ് പ്രവർത്തകരോട് പറഞ്ഞത്, എന്നാൽ ഞാൻ അവിടെ എത്തിയപ്പോഴാണ് പ്രശ്നം ഉണ്ടായത് എന്ന് പ്രചരിപ്പിക്കാനാണ് മറ്റുള്ളവർ ശ്രമിച്ചത്. ലാത്തി ചാര്‍ജ് ഉണ്ടായില്ലെന്ന് എസ് പി വ്യാജപ്രചാരണം നടത്തി. ഒരേ പോലീസ് ഉദ്യോഗസ്ഥന്‍ ആസൂത്രിതമായി തലയിലും മൂക്കിലടിച്ചു.
അന്നേ ദിവസം തന്നെ മർദിച്ചത് വടകര കൺട്രോൾ റൂം സിഐ അഭിലാഷ് ഡേവിഡ് ആണെന്നും ഷാഫി പറമ്പിൽ മാധ്യമങ്ങളോട് പറഞ്ഞു. ഒരു കയ്യിൽ ഗ്രനൈഡ് വെച്ച് മറ്റേക്കൈകൊണ്ട് ലാത്തികൊണ്ട് അടിച്ചുവെന്ന് ഷാഫി പറഞ്ഞു. എസ്പി പറഞ്ഞത് പോലെ പുറകിൽ നിന്നല്ല ആ പോലീസുകാരൻ ആക്രമിച്ചത് മുന്നിൽ നിന്ന് തന്നെയാണ്.
അടച്ചയാൾക്കെതിരേ നടപടിയെടുക്കുമെന്ന് റൂറൽ എസ്പി പറഞ്ഞിരുന്നു. ആരുടെ ഭീഷണിക്കു വഴങ്ങിയാണ് അതുണ്ടാകാത്തതെന്നും ഷാഫി ചോദിച്ചു. ഇതിന്റെയെല്ലാം അടിസ്ഥാന കാരണം ശബരിമല ഉള്‍പ്പെടെയുള്ള വിഷയങ്ങളെ വാര്‍ത്തകളില്‍ നിന്നും, ചര്‍ച്ചകളില്‍ നിന്നും മാറ്റി നിര്‍ത്തുക എന്നുള്ളതാണ്.
ശബരിമല ഉൾപ്പെടെയുള്ള വിവാദ വിഷയങ്ങളിൽ നിന്നു ശ്രദ്ധ തിരിക്കാനാണ് തനിക്കെതിരേ ആസൂത്രിതമായ ആക്രമണം നടത്തിയതെന്നും ഷാഫി ആരോപിച്ചു. ദേവസ്വം ബോര്‍ഡിനോട് രാജി ആവശ്യപ്പെടാന്‍ സര്‍ക്കാര്‍ മടിക്കുന്നുവെന്നും ശബരിമല സ്വര്‍ണ വിഷയം മറച്ച് വെക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.