മോസ്കോ: ഡൊണാൾഡ് ട്രംപ് ഭരണകൂടം റഷ്യയുടെ രണ്ട് വലിയ എണ്ണക്കമ്പനികൾക്ക് എതിരെ കടുത്ത ഉപരോധങ്ങൾ ഏർപ്പെടുത്തി. റഷ്യൻ എണ്ണക്കമ്പനികളായ റോസ്‌നെഫ്റ്റിനും ലൂക്കോയിലിനുമാണ് അമേരിക്ക ഉപരോധമേർപ്പെടുത്തിയത്.
യുക്രെയ്ൻ ചർച്ചകളിൽ വ്ലാഡിമിർ പുടിൻ നേരും നെറിയും കാണിച്ചില്ലെന്ന് വിലയിരുത്തിയാണ് ട്രംപ് കടുത്ത നടപടികളിലേക്ക് കടന്നതെന്ന് യുഎസ് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസന്റ് പറഞ്ഞു. യുദ്ധം അവസാനിപ്പിക്കാൻ പുടിൻ വിസമ്മതിക്കുന്നതിനാലാണ് പുതിയ ഉപരോധങ്ങൾ ആവശ്യമായി വന്നതെന്നും റഷ്യയുടെ യുദ്ധയന്ത്രത്തിന് ധനസഹായം നൽകുന്നത് ഈ എണ്ണ കമ്പനികളാണെന്നും യു എസ് ട്രഷറി സെക്രട്ടറി വ്യക്തമാക്കി. ട്രംപ്-പുടിൻ ഉച്ചകോടി ബുഡാപെസ്റ്റിൽ വെച്ച് നടത്താനുള്ള തീരുമാനം ഉപേക്ഷിച്ചതിന് പിന്നാലെയാണ് ഉപരോധം.