തമിഴ്‌നാട്ടിൽ ക്രൂരമായ ആൾക്കൂട്ടക്കൊലപാതകം റിപ്പോർട്ട് ചെയ്തു. ബന്ധുവായ സ്ത്രീയോട് അപമര്യാദയായി പെരുമാറിയെന്ന സംശയത്തെത്തുടർന്ന് യുവാവിനെ ജനക്കൂട്ടം തല്ലിക്കൊല്ലുകയായിരുന്നു
ചെന്നൈ: തമിഴ്‌നാട്ടിലെ തിരുവള്ളൂരിൽ ബന്ധുവായ സ്ത്രീയോട് മോശമായി പെരുമാറിയെന്നാരോപിച്ച് അസം സ്വദേശിയെ ഒരു സംഘം ആളുകൾ മർദ്ദിച്ചുകൊലപ്പെടുത്തി. അസമിൽ നിന്ന് ജോലിക്കായി തമിഴ്‌നാട്ടിലെത്തിയ പ്രൊസൻജിത്ത് ദാസ് (35) ആണ് കൊല്ലപ്പെട്ടത്. തിരുവള്ളൂരിൽ മറ്റ് ആറ് പേർക്കൊപ്പം വാടകയ്ക്ക് താമസിച്ച് വരികയായിരുന്നു ഇയാൾ.
മദ്യലഹരിയിലായിരുന്ന പ്രൊസൻജിത്ത് കുടിക്കാൻ വെള്ളം ചോദിച്ച് സ്ത്രീയുടെ വീട്ടിലെത്തുകയും അവിടെ വെച്ച് ബഹളം വെയ്ക്കുകയുമായിരുന്നുവെന്നാണ് വിവരം. ഭയന്നുപോയ സ്ത്രീ വീടിനുള്ളിൽ കയറി വാതിലടച്ചതോടെ ഇയാൾ അക്രമാസക്തനാകുകയും ജനൽച്ചില്ലുകൾ തകർക്കാൻ ശ്രമിക്കുകയും ചെയ്തു. തുടർന്ന് സ്ത്രീ വിവരമറിയിച്ചതിനെത്തുടർന്ന് സ്ഥലത്തെത്തിയ ബന്ധുക്കളും പ്രദേശവാസികളും ചേർന്ന് പ്രൊസൻജിത്തിനെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു.
മർദ്ദനത്തിൽ ഗുരുതരമായി പരിക്കേറ്റ ഇയാൾ സംഭവസ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടു. സംഭവത്തിൽ കേസെടുത്ത തമിഴ്‌നാട് പൊലീസ് പ്രതികൾക്കായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
What's Your Reaction?



