മോദി പരിപാടിയിൽ പങ്കെടുത്തവർക്ക് പണം നൽകിയെന്ന ആരോപണം; മാപ്പ് പറയണമെന്ന് കോൺഗ്രസിനോട് പ്രവാസി സമൂഹം
മെൽബൺ: മെൽബണിൽ നടന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വീകരണ പരിപാടിയിൽ പങ്കെടുത്തവർക്ക് പണം നൽകിയെന്ന കോൺഗ്രസ് ആരോപണത്തിനെതിരെ ഓസ്‌ട്രേലിയയിലെ ഇന്ത്യൻ പ്രവാസി സമൂഹം രംഗത്ത്.
'മെൽബൺ മീറ്റ്സ് മോദി' പരിപാടിയുടെ സംഘാടകർ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കും പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്കും തുറന്ന കത്തയച്ച് ആരോപണങ്ങൾ പിൻവലിച്ച് പരസ്യമായി മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടു.
പരിപാടിയിൽ പങ്കെടുത്തവർക്ക് പണം നൽകിയെന്നതും യാത്രാ സൗകര്യം ബിജെപിയോ ഇന്ത്യൻ സർക്കാരോ സ്പോൺസർ ചെയ്തെന്നതുമായ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് സംഘാടകർ വ്യക്തമാക്കി. ഓസ്‌ട്രേലിയയിലെ വിവിധ നഗരങ്ങളിൽ നിന്ന് സ്വന്തം ചെലവിലും പ്രവാസി സംഘടനകളുടെ സഹകരണത്തോടെയുമാണ് ആളുകൾ മെൽബണിലെത്തിയതെന്നും കത്തിൽ പറയുന്നു.
മെൽബണിലെ മാർവൽ സ്റ്റേഡിയത്തിൽ നടന്ന പരിപാടിയിൽ പതിനായിരക്കണക്കിന് ആളുകൾ പങ്കെടുത്തിരുന്നു. ഈ പരിപാടിയെ 'നിർമിത ജനപ്രീതി' എന്ന് വിശേഷിപ്പിച്ചുകൊണ്ടാണ് കോൺഗ്രസ് നേതാക്കൾ വിമർശനം ഉന്നയിച്ചത്.
What's Your Reaction?



