കാരണവര്‍ വധക്കേസ് പ്രതി ഷെറിന് ജയില്‍ മോചനം; സര്‍ക്കാരിന്‍റെ ശുപാര്‍ശ ഗവര്‍ണര്‍ അംഗീകരിച്ചു
മാനുഷിക പരിഗണന, കുടുംബിനി എന്നീ പരിഗണനകളിലാണ് ഇളവു നൽകിയത്

തിരുവനന്തപുരം: ചെങ്ങന്നൂർ ഭാസ്‌കര കാരണവര്‍ വധക്കേസില്‍ പ്രതി ഷെറിനു ജയില്‍മോചനം. സർക്കാരിന്റെ ശുപാർശ ഗവർണർ രാജേന്ദ്ര അർലേക്കർ അംഗീകരിച്ചതോടെയാണ് ഷെറിന് മോചനം സാധ്യമായത്. മാനുഷിക പരിഗണന, കുടുംബിനി എന്നീ പരിഗണനകളിലാണ് ഇളവു നൽകിയത്. വിട്ടയക്കേണ്ട തടവുകാരുടെ പട്ടികയിൽ സർക്കാർ ഷെറിനെ ഉൾപ്പെടുത്തിയിരുന്നു. ആദ്യഘട്ടത്തിൽ ഗവർണർ സർക്കാരിന്റെ പട്ടിക തിരിച്ചയച്ചിരുന്നു. ഷെറിന്‍ അടക്കം 11 പേര്‍ക്കാണ് ശിക്ഷായിളവ് നല്‍കിയിരിക്കുന്നത്.
ഷെറിന് അടിക്കടി പരോള്‍ കിട്ടിയതും ജയിലില്‍ സഹതടവുകാരുമായി ഏറ്റുമുട്ടലുണ്ടായത് പുറത്തുവന്നതുമാണ് നേരത്തെയുള്ള ജയിൽ മോചനത്തിനു തിരിച്ചടിയായത്. സര്‍ക്കാര്‍ ശുപാര്‍ശയ്ക്കുശേഷവും ജയിലില്‍ പ്രശ്‌നം സൃഷ്ടിച്ചതും തിരിച്ചടിയായി. ഇതേത്തുടര്‍ന്ന്, ഓരോ തടവുകാരുടേയും കുറ്റകൃത്യം, ശിക്ഷ, പരോള്‍ ലഭ്യമായത്, ജയിലിലെ പെരുമാറ്റം തുടങ്ങിയ വിശദാംശങ്ങള്‍ പ്രതിപാദിക്കുന്ന ഫോം രാജ് ഭവന്‍ ഏര്‍പ്പെടുത്തി. ശുപാര്‍ശയോടൊപ്പം ഈ ഫോം പൂരിപ്പിച്ച് സര്‍ക്കാര്‍ വീണ്ടും ഫയല്‍ ചെയ്യുകയായിരുന്നു. ജീവപര്യന്തം തടവിനു ശിക്ഷിച്ച് 14 വര്‍ഷം തടവ് പൂര്‍ത്തിയാക്കിയവരെയാണ് മോചിപ്പിക്കുന്നത്.
2009 ലാണ് ഭര്‍തൃപിതാവായ ഭാസ്‌കര കാരണവരെ ഷെറിനും മറ്റു മൂന്നു പ്രതികളും ചേര്‍ന്ന് വീടിനുള്ളില്‍ കൊലപ്പെടുത്തിയത്. മദ്യപിച്ച് വഴക്കുണ്ടാക്കി അയല്‍ക്കാരേയും ബന്ധുക്കളെയും അപായപ്പെടുത്തിയ രണ്ട് കേസുകളില്‍പ്പെട്ടവരാണ് ശിക്ഷായിളവ് ലഭിച്ച മറ്റു പത്തുപേര്‍.
What's Your Reaction?






