അധ്യാപകർക്ക് ടെറ്റ് പാസാകാൻ ഇനി 3 വർഷം സമയം; കേരളത്തിലെ ആയിരങ്ങൾക്കു തിരിച്ചടി
ന്യൂഡൽഹി: കെ-ടെറ്റ് യോഗ്യത നേടാത്ത അധ്യാപകരെ പുറത്താക്കണമെന്ന സുപ്രീംകോടതി വിധിക്കെതിരായ പുനഃപരിശോധനാ ഹർജികൾ കോടതി തള്ളി. എന്നാൽ ടെറ്റ് പരീക്ഷ പാസാകാനുള്ള സമയം രണ്ട് വർഷത്തിൽ നിന്ന് മൂന്ന് വർഷമായി കോടതി നീട്ടി നൽകി. ജസ്റ്റിസുമാരായ Dipankar Datta, Manmohan എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജികൾ തുറന്ന കോടതിയിൽ പരിഗണിച്ചത്.
കേരള സർക്കാർ ഉൾപ്പെടെ വിവിധ സംഘടനകളും അധ്യാപക സംഘടനകളും സമർപ്പിച്ച 45-ഓളം പുനഃപരിശോധന ഹർജികളാണ് കോടതി തള്ളിയത്. 2012 മാർച്ച് 31-ന് മുൻപ് സർവീസിൽ പ്രവേശിച്ച അധ്യാപകർക്ക് കെ-ടെറ്റ് നിർബന്ധമാക്കരുതെന്നും വിരമിക്കുന്നതുവരെ തുടരാൻ അനുവദിക്കണമെന്നുമായിരുന്നു പ്രധാന ആവശ്യം.
എന്നാൽ കുട്ടികളുടെ ബോധനശാസ്ത്രവും അധ്യാപന അഭിരുചിയും വിലയിരുത്തുന്ന നിർണായക യോഗ്യതാ പരീക്ഷയാണ് ടെറ്റെന്ന് സുപ്രീംകോടതി വ്യക്തമാക്കി. സ്കൂൾ അധ്യാപകരാകാൻ എല്ലാവരും ഈ പരീക്ഷ പാസാകണമെന്ന മുൻ ഉത്തരവിൽ മാറ്റം വരുത്താൻ കോടതി തയ്യാറായില്ല.
വിധി നടപ്പാകുന്നതോടെ സംസ്ഥാനത്തെ നെറ്റ്, എംഫിൽ, എംഎഡ്, പിഎച്ച്ഡി പോലുള്ള ഉയർന്ന യോഗ്യതകളുടെ അടിസ്ഥാനത്തിൽ ടെറ്റ് പാസാകാതെ ജോലിയിൽ പ്രവേശിച്ച അരലക്ഷത്തോളം അധ്യാപകരുടെ സേവനവും പ്രമോഷനും ബാധിക്കാനിടയുണ്ട്. ഇനി ടെറ്റ് വിജയിച്ചാൽ മാത്രമേ ഇവർക്ക് ജോലിയിൽ തുടരാനും പ്രമോഷൻ ലഭിക്കാനും കഴിയൂ.
What's Your Reaction?



