തിരുവനന്തപുരം: ശബരിമലയില്‍ സര്‍ക്കാരും ദേവസ്വം ബോര്‍ഡും പരാജയപ്പെട്ടുവെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ. വിഷയത്തിൽ ഹൈക്കോടതി ഇടപെടണമെന്നും ശബരിമലയിലെ തീർത്ഥാടനകാലം സർക്കാരും ദേവസ്വം ബോർഡും ചേർന്ന് അവതാളത്തിലാക്കിയെന്നും വി ഡി സതീശൻ പറഞ്ഞു.
ഭക്തര്‍ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളും മുന്നൊരുക്കങ്ങളും നടത്തുന്നതില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും സര്‍ക്കാരും പൂര്‍ണമായും പരാജയപ്പെട്ടുവെന്ന് വി ഡി സതീശൻ കുറ്റപ്പെടുത്തി. മുന്നൊരുക്കങ്ങള്‍ക്ക് പെരുമാറ്റച്ചട്ടം തടസമായെന്ന സര്‍ക്കാര്‍ വാദം അപഹാസ്യമാണ് ‘ഭയാനക’ സാഹചര്യത്തിന്റെ ഉത്തരവാദിത്തം സംസ്ഥാന സര്‍ക്കാരിനാണെന്നും വി ഡി സതീശൻ വ്യക്തമാക്കി.
പന്ത്രണ്ടും പതിമൂന്നും മണിക്കൂര്‍ ക്യൂ നിന്നാണ് പലരും ദര്‍ശനം നടത്തുന്നത്. തീര്‍ത്ഥാടനം പൂര്‍ത്തിയാക്കാതെയും നിരവധി പേര്‍ മടങ്ങി. ഭക്തർക്ക് കുടിവെള്ളം പോലും ദേവസ്വം ബോർഡ് ഉറപ്പാക്കിയിട്ടില്ലെന്നും സതീശൻ ആരോപിച്ചു.ദര്‍ശനം നടത്തിയ പലര്‍ക്കും പതിനെട്ടാം പടി ചവിട്ടാനായില്ലെന്ന അവസ്ഥയുമുണ്ട്.
തിരക്ക് നിയന്ത്രിക്കാന്‍ ഒരു സംവിധാനവും ഒരുക്കാത്തതിനെ തുടര്‍ന്ന് ദര്‍ശനം കഴിഞ്ഞവര്‍ക്ക് നടപ്പന്തല്‍ വിട്ട് പുറത്തേക്ക് പോകാനാകാത്ത അവസ്ഥയാണ്. മുന്നൊരുക്കത്തിന് തടസമായത് പെരുമാറ്റച്ചട്ടമാണെന്ന വാദം ശരിയല്ലെന്നും ഇതിന് മുൻപെ ഒരുക്കങ്ങൾ തുടങ്ങേണ്ടതായിരുന്നുവെന്നും സതീശൻ കുറ്റപ്പെടുത്തി.