ചെങ്കോട്ട സ്ഫോടനം: ഇന്ത്യ - ദക്ഷിണാഫ്രിക്ക ടെസ്റ്റ് വേദിയാകുന്ന ഈഡന്‍ ഗാര്‍ഡന്‍സ് കനത്ത ജാഗ്രതയില്‍
വെള്ളിയാഴ്ചയാണ് ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം ആരംഭിക്കുന്നത്
കൊല്‍ക്കത്ത: ഡൽഹിയിൽ നടന്ന ചെങ്കോട്ട സ്ഫോടനത്തിൻ്റെ പശ്ചാത്തലത്തിൽ, ഇന്ത്യ - ദക്ഷിണാഫ്രിക്ക ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന് വേദിയാകുന്ന കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ അതീവ ജാഗ്രത പ്രഖ്യാപിച്ചു. വെള്ളിയാഴ്ചയാണ് ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം ആരംഭിക്കുന്നത്.
ഡൽഹിയിലെ സ്ഫോടനം കണക്കിലെടുത്ത്, പ്രത്യേകവും അധികവുമായ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് കൊൽക്കത്ത പോലീസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ ഐഎഎൻഎസ് റിപ്പോർട്ട് ചെയ്തു.
ലോക്കൽ പോലീസിനൊപ്പം സ്പെഷ്യൽ ടാസ്ക് ഫോഴ്സിനെയും (STF) സുരക്ഷയ്ക്കായി വിന്യസിച്ചിട്ടുണ്ട്. ഈഡൻ ഗാർഡൻസിൽ ത്രീ ലെയർ സുരക്ഷാ വലയമാണ് ഒരുക്കിയിരിക്കുന്നത്. സ്റ്റേഡിയത്തിനകത്തും ചുറ്റുപാടുമുള്ള എല്ലാ നീക്കങ്ങളും സൂക്ഷ്മമായി നിരീക്ഷിക്കപ്പെടും.
ഹാൻഡ്ഹെൽഡ് സ്കാനറുകളും മെറ്റൽ ഡിറ്റക്ടറുകളും ഉപയോഗിച്ചുള്ള പ്രവേശന പരിശോധനകൾ ശക്തമാക്കി. ഈഡൻ ഗാർഡൻസിന് ചുറ്റുമുള്ള പ്രധാന സർക്കാർ സ്ഥാപനങ്ങളെല്ലാം സുരക്ഷാ വലയത്തിലാണ്. ഇന്ത്യ, ദക്ഷിണാഫ്രിക്ക ടീമുകൾ താമസിക്കുന്ന ഹോട്ടലുകളും കനത്ത നിരീക്ഷണത്തിലാണ്.
സുരക്ഷ കണക്കിലെടുത്ത്, ഇന്ത്യൻ പരിശീലകൻ ഗൗതം ഗംഭീറിൻ്റെ കാളിഘട്ട് ക്ഷേത്ര സന്ദർശനം സുരക്ഷാ ഉദ്യോഗസ്ഥരുടെ നിർദ്ദേശത്തെ തുടർന്ന് മാറ്റിവെച്ചിട്ടുണ്ടെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു.
What's Your Reaction?

