തിരുവനന്തപുരത്ത് മകൻ അച്ഛനെ കൊന്ന സംഭവം; ബ്ലാക്ക് മാജിക് സാധ്യത തള്ളാതെ പൊലീസ്
കഴിഞ്ഞ ഏഴ് വർഷത്തിലധികമായി തങ്ങൾ മകൻ പ്രജിനെ ഭയന്നാണ് ജീവിച്ചതെന്നാണ് അമ്മ സുഷമ പറയുന്നത്

തിരുവനന്തപുരം: തിരുവനന്തപുരം വെള്ളറട കിളിയൂർ മകൻ അച്ഛനെ വെട്ടിക്കൊന്ന കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കൊലപാതകത്തിന് പിന്നിൽ ബ്ലാക്ക് മാജിക് ആണെന്നാണ് പോലീസിന്റെ നിഗമനം. ജോസിനെ കൊല്ലുന്നതിന് മുൻപ് പ്രജിൻ കൃത്യമായ പ്ലാനിംഗ് നടത്തിയിരുന്നു.
വീട്ടുകാരോട് നിർബന്ധം പിടിച്ച് വാങ്ങിയ ഐ ഫോൺ കൊലപാതകത്തിന് ഏതാനും ദിവസങ്ങൾക്ക് മുൻപ് പ്രജിൻ അച്ഛനെ തിരികെ ഏൽപ്പിച്ചിരുന്നു. ഫോൺ ഫോർമാറ്റ് ചെയ്ത ശേഷമാണ് തിരികെ ഏൽപ്പിച്ചത്. അതിനാൽ തന്നെ ആരെയാണ് വിളിച്ചതതൊന്നും വ്യക്തമല്ല.
മാത്രമല്ല പ്രജിന്റെ 'അമ്മ സുഷമയുടെ മൊഴിയിലും ബ്ലാക്ക് മാജിക്കിന്റെ സാധ്യത തള്ളിക്കളയാൻ ആവില്ല. കോവിഡിനെ തുടർന്ന് മെഡിസിൻ പഠനം ഉപേക്ഷിച്ച് കൊച്ചിയിൽ സിനിമ പഠനത്തിന് പോയ ശേഷമാണ് പ്രജിനിൽ മാറ്റങ്ങൾ കണ്ടുതുടങ്ങിയത്.
കഴിഞ്ഞ ഏഴ് വർഷത്തിലധികമായി തങ്ങൾ മകൻ പ്രജിനെ ഭയന്നാണ് ജീവിച്ചതെന്നാണ് അമ്മ സുഷമ പറയുന്നത്. പുറത്തിറങ്ങിയാൽ മകൻ തന്നെയും മകളെയും കൊല്ലുമെന്നും സുഷമ പറയുന്നു. മാത്രമല്ല മുറിയിൽ നിന്നും ഓം പോലെയുള്ള ശബ്ദം കേൾക്കുമായിരുന്നുവെന്നും മുറിക്കുള്ളിൽ എന്താണ് നടക്കുന്നതെന്ന് അറിഞ്ഞിരുന്നില്ലെന്നും അവർ പറയുന്നു. ആരെയും പ്രജിൻ മുറിയിൽ കയറാൻ അനുവദിക്കാറില്ല. അഥവാ കയറിയാൽ പ്രജിൻ ഭീഷണിപ്പെടുത്തുമായിരുന്നുവെന്നും സുഷമ പറയുന്നു.
അതെ സമയം ജോസിനെ കൊല്ലുന്നതിന് മുമ്പ് പ്രജിൻ സ്വന്തം ശരീരത്തിലെ മുഴുവൻ രോമങ്ങളും നീക്കം ചെയ്തിരുന്നുവെന്ന് അന്വേഷണ സംഘം വ്യക്തമാക്കുന്നു. മാത്രമല്ല ജോസിനെ ആക്രമിച്ച സമയം മുതൽ കൊന്നുവെന്ന് ഉറപ്പുവരുത്തുന്നതുവരെ പ്രജിൻ സംസാരിച്ചിരുന്നില്ല. കൃത്യം നടത്തിയതിനു ശേഷം പ്രജിൻ ആദ്യമായി സംസാരിച്ചത് അച്ഛൻ്റെ സഹോദരൻ ജയനോടാണെന്നും മൊഴിയിൽ പറയുന്നു.
What's Your Reaction?






