ഒന്‍പത് വയസുകാരിയെ വാഹനമിടിച്ച് കോമാവസ്ഥയിലാക്കിയ കേസ്, പ്രതി കോയമ്പത്തൂർ വിമാനത്താവളത്തിൽ പിടിയിൽ

കോഴിക്കോട്: ഒന്‍പത് വയസുകാരിയെ വാഹനമിടിച്ച് കോമയിലാക്കിയ സംഭവത്തില്‍ പ്രതി പിടിയില്‍. കോയമ്പത്തൂര്‍ വിമാനത്താവളത്തില്‍നിന്നുമാണ് പുറമേരി സ്വദേശിയായ പ്രതിയായ ഷെജില്‍ പിടിയിലായത്. ലുക്കൗട്ട് സർക്കുലർ നിലവിലുള്ളതിനാൽ ഇയാളെ എയർപോർട്ടിൽ വെച്ച് പിടികൂടുകയായിരുന്നു. വടകരയിൽ നിന്നുള്ള പോലീസ് സംഘത്തിന് ഇയാളെ കൈമാറും.
ഫെബ്രുവരി 17 ന് ദേശീയപാത വടകര ചോറോട് വെച്ച് അപകടം ഉണ്ടായത്. ഗുരുതരപരിക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജിൽ കോമ അവസ്ഥയിൽ തുടരുകയാണ് ഒന്‍പത് വയസുകാരി ദൃഷാന. ദൃഷാനയും മുത്തശ്ശിയും റോഡ് മുറിച്ച് കടക്കുന്നതിനിടെയാണ് കാറിടിച്ചത്. അപകടത്തിൽ ദൃഷാനയുടെ മുത്തശ്ശി മരിച്ചിരുന്നു. അപകടത്തിന് ശേഷം നിർത്താതെ പോയ വാഹനം ഒന്‍പത് മാസത്തിന് മാസത്തിന് ശേഷമാണ് പോലീസ് കണ്ടെത്തിയത്. KL 18 R 1846 എന്ന നമ്പറുള്ള കാറാണ് കുട്ടിയെ ഇടിച്ചത്. പുറമേരി സ്വദേശിയായ ഷെജിൽ എന്ന ആള്‍ ഓടിച്ച കാറാണ് ദൃഷാനയെ ഇടിച്ചതെന്നും കണ്ടെത്തിയിരുന്നു. അപകടത്തിന് ശേഷം പ്രതി വാഹനം നിര്‍ത്താതെ രക്ഷപ്പെടുകയും തുടര്‍ന്ന്, മാര്‍ച്ച് 14 നാണ് പ്രതി വിദേശത്തേക്ക് കടക്കുകയും ചെയ്തു.
ഇന്‍ഷുറന്‍സ് ക്ലെയിം എടുത്തതാണ് അന്വേഷണത്തിന് വഴിത്തിരിവായത്. കാര്‍ മതിലില്‍ ഇടിച്ചെന്ന് വരുത്തിയാണ് പ്രതി ഇന്‍ഷുറന്‍സ് ക്ലെയിമിന് ശ്രമിച്ചത്. അപകടത്തിന് ശേഷം വാഹനത്തിന് രൂപമാറ്റം വരുത്തിയെന്നും പോലീസ് കണ്ടെത്തി. അന്വേഷണത്തിന്‍റെ ഭാഗമായി 50,000 ഫോണ്‍ കോളുകളും 19,000 വാഹനങ്ങളും പോലീസ് പരിശോധിച്ചു.
What's Your Reaction?






