കേരളം പോളിംഗ് ബൂത്തിൽ; ആറ് മണി വരെ 78.01% വോട്ട്; ഫലപ്രഖ്യാപനത്തിനായി കാത്തിരുന്ന് കേരളം
രാവിലെ മുതൽ നഗര-ഗ്രാമ വ്യത്യാസമില്ലാതെ പോളിംഗ് ബൂത്തുകളിൽ വോട്ടർമാരുടെ നീണ്ട നിരയാണ് ദൃശ്യമായത്
തിരുവനന്തപുരം: കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തുടനീളം ആവേശകരമായ ജനപങ്കാളിത്തം. വൈകിട്ട് ആറ് മണി വരെയുള്ള ഔദ്യോഗിക കണക്കുകൾ പ്രകാരം സംസ്ഥാനത്ത് 78.01 ശതമാനം പോളിംഗ് രേഖപ്പെടുത്തി. ക്യൂവിൽ നിൽക്കുന്നവർ കൂടി വോട്ട് രേഖപ്പെടുത്തുന്നതോടെ ഇത്തവണ പോളിംഗ് 80 ശതമാനം കടക്കുമെന്നാണ് വിലയിരുത്തൽ.
രാവിലെ മുതൽ നഗര-ഗ്രാമ വ്യത്യാസമില്ലാതെ പോളിംഗ് ബൂത്തുകളിൽ വോട്ടർമാരുടെ നീണ്ട നിരയാണ് ദൃശ്യമായത്. 140 മണ്ഡലങ്ങളിലായി സജ്ജീകരിച്ച 30,495 ബൂത്തുകളിലായി 2.71 കോടി വോട്ടർമാരാണ് തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിക്കുന്നത്.
തിരഞ്ഞെടുപ്പ് ഗോദയിലുണ്ടായിരുന്ന 883 സ്ഥാനാർത്ഥികളുടെ വിധി നിർണ്ണയിക്കാൻ പ്രമുഖരെല്ലാം വോട്ട് രേഖപ്പെടുത്തി. മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്, ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ തുടങ്ങിയവർ പുലർച്ചെ തന്നെ വോട്ട് രേഖപ്പെടുത്തി.
നടൻ മോഹൻലാൽ ഉൾപ്പെടെയുള്ള ചലച്ചിത്ര-സാംസ്കാരിക രംഗത്തെ പ്രമുഖരും വോട്ട് രേഖപ്പെടുത്താൻ ബൂത്തുകളിലെത്തി. 23 ദിവസം നീണ്ടുനിന്ന വാശിയേറിയ പ്രചാരണത്തിന് ഒടുവിലാണ് കേരളം ഇന്ന് ബൂത്തിലെത്തിയത്. പലയിടങ്ങളിലും ശക്തമായ ത്രികോണ മത്സരമാണ് അരങ്ങേറുന്നത്. ഭരണത്തുടർച്ചയും അട്ടിമറി വിജയവും ലക്ഷ്യമിട്ടുള്ള മുന്നണികളുടെ പോരാട്ടം പോളിംഗ് ശതമാനത്തിൽ പ്രതിഫലിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തലുകൾ.
What's Your Reaction?