ജയിലിൽവച്ച് സത്യപ്രതിജ്ഞ അനുവദിക്കാമോ?; ബിജെപി കൗൺസിലർ സുഗതന്റെ ഹർജിയിൽ ഹൈക്കോടതി
കൊച്ചി∙ കാപ്പാ കേസിൽ ജയിലിൽ കഴിയുന്ന ബിജെപി കൗൺസിലർ ആർ. സുഗതന് ജയിലിൽവച്ച് സത്യപ്രതിജ്ഞ ചെയ്യാൻ അനുവദിക്കാമോ എന്ന് ഹൈക്കോടതി സർക്കാരിനോട് ചോദിച്ചു. വിഷയത്തിൽ തിങ്കളാഴ്ച നിലപാട് അറിയിക്കാൻ ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ നിർദേശം നൽകി.
സത്യപ്രതിജ്ഞ നടത്തുന്നതിനായി ജയിലിൽ നിന്ന് താൽക്കാലികമായി വിട്ടയയ്ക്കണമെന്നാവശ്യപ്പെട്ടാണ് സുഗതൻ ഹൈക്കോടതിയെ സമീപിച്ചത്. നാലാഴ്ചയ്ക്കകം സത്യപ്രതിജ്ഞ ചെയ്യണമെന്ന മുൻ ഹൈക്കോടതി വിധി നടപ്പാക്കാൻ കഴിയുന്നില്ലെന്നും, കാപ്പാ നിയമപ്രകാരം ജയിലിൽ കഴിയുന്നതിനാൽ സർക്കാർ ചടങ്ങിൽ പങ്കെടുക്കുന്നതിൽ തടസ്സം സൃഷ്ടിക്കുകയാണെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടി.
അതേസമയം, കാപ്പാ കേസിൽ തടവിലായിരിക്കുന്നതിനാൽ സുഗതനെ വിട്ടയക്കാനാവില്ലെന്ന നിലപാടാണ് സർക്കാർ സ്വീകരിച്ചത്. നേരത്തെ ദൈവങ്ങളുടെയും ബലിദാനികളുടെയും പേരിൽ സത്യപ്രതിജ്ഞ ചെയ്തതിനാൽ സുഗതൻ ഉൾപ്പെടെയുള്ള ബിജെപി കൗൺസിലർമാരുടെ സത്യപ്രതിജ്ഞ ഹൈക്കോടതി റദ്ദാക്കിയിരുന്നു.
ഇതിനിടെ, നെടുമങ്ങാട് കോടതി ജൂലൈ 13 വൈകിട്ട് 5 മുതൽ ജൂലൈ 14 രാത്രി 9 വരെ സുഗതന് ഇടക്കാല ജാമ്യം അനുവദിച്ചു. എന്നാൽ കാപ്പാ കേസിലുള്ള നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാൽ ഹൈക്കോടതിയുടെ അനുമതിയില്ലാതെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാൻ സാധിക്കില്ല. ഇതോടെയാണ് സുഗതൻ വീണ്ടും ഹൈക്കോടതിയെ സമീപിച്ചത്.
What's Your Reaction?



