ഭിക്ഷാടന മാഫിയയുടെ ക്രൂരത പുറത്ത്; കുട്ടിയുടെ വെളിപ്പെടുത്തലിന് പിന്നാലെ കേസെടുക്കാൻ CWC
ആലപ്പുഴ: ഹരിപ്പാട്ടില്‍ ഭിക്ഷാടന മാഫിയയുടെ പിടിയില്‍ നിന്ന് രക്ഷപ്പെട്ട 14കാരന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലിനെ തുടര്‍ന്ന് കേസെടുത്ത് സമഗ്ര അന്വേഷണം നടത്താന്‍ ജില്ലാ പൊലീസ് മേധാവിക്ക് ശിശുക്ഷേമ സമിതി (CWC) നിര്‍ദേശം നല്കി. കുട്ടിയുടെ മൊഴിയില്‍ പുറത്തുവന്ന വിവരങ്ങള്‍ അതീവ ഗൗരവമുള്ളതാണെന്ന് സിഡബ്ല്യുസി ചെയര്‍പേഴ്സണ്‍ ഗീത അറിയിച്ചു.
സിഡബ്ല്യുസിയുടെ സംരക്ഷണത്തില്‍ കഴിയുന്ന കുട്ടിയുടെ വിശദമായ മൊഴി കഴിഞ്ഞ ദിവസം രേഖപ്പെടുത്തി. തമിഴ്നാട്ടിലെ വിവിധ അനാഥാലയങ്ങളില്‍നിന്നുള്ള കുട്ടികളെയാണ് ഭിക്ഷാടനത്തിനായി കേരളത്തിലേക്ക് എത്തിക്കുന്നതെന്നാണ് മൊഴിയില്‍ പറയുന്നത്. ഹോസ്റ്റല്‍ സൗകര്യത്തോടുകൂടിയ വിദ്യാഭ്യാസമോ തൊഴിലവസരമോ വാഗ്ദാനം ചെയ്താണ് കുട്ടികളെ സംഘത്തിന്റെ വലയിലാക്കുന്നതെന്നും വെളിപ്പെടുത്തിയിട്ടുണ്ട്.
ഹരിപ്പാട് കേന്ദ്രീകരിച്ച് മാത്രം ഇരുപതിലധികം കുട്ടികള്‍ ഈ സംഘത്തിന്റെ നിയന്ത്രണത്തിലുണ്ടെന്നാണ് കുട്ടി മൊഴിനല്‍കിയത്. പ്രവര്‍ത്തനം ഹരിപ്പാട്ടില്‍ മാത്രം ഒതുങ്ങുന്നതല്ലെന്നും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വ്യാപിച്ചുകിടക്കുന്ന സംഘടിത ശൃംഖലയാണിതെന്നും കുട്ടി ആരോപിച്ചു. സംഭവത്തിലെ എല്ലാ വശങ്ങളും പരിശോധിച്ച് ശക്തമായ നടപടി സ്വീകരിക്കാനാണ് ശിശുക്ഷേമ സമിതിയുടെ നിര്‍ദേശം.
What's Your Reaction?



