കണ്ണൂരില്‍ ബി.ഡി.എസ് വിദ്യാര്‍ത്ഥിയുടെ മരണം;വകുപ്പ് മേധാവിക്കെതിരെ ജാതി അധിക്ഷേപ ആരോപണവുമായി കുടുംബം
കണ്ണൂർ: അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിലെ ഒന്നാം വർഷ ബി.ഡി.എസ് വിദ്യാർത്ഥി നിതിൻ രാജ് (22) കെട്ടിടത്തിൽ നിന്ന് ചാടി മരിച്ച സംഭവത്തിൽ ഗുരുതര ആരോപണങ്ങളുമായി മാതാപിതാക്കൾ. വകുപ്പ് മേധാവിയുടെ (HOD) കടുത്ത മാനസിക പീഡനമാണ് മകന്റെ മരണത്തിന് കാരണമായതെന്ന് നിതിന്റെ കുടുംബം ആരോപിച്ചു. തിരുവനന്തപുരം നെടുമങ്ങാട് സ്വദേശിയാണ് മരിച്ച നിതിൻ രാജ്.
നിതിനെ നിറത്തിന്റെയും ജാതിയുടെയും പേരിൽ വകുപ്പ് മേധാവി നിരന്തരം അധിക്ഷേപിച്ചിരുന്നതായി പിതാവ് രാജൻ പറഞ്ഞു. "പുഴുത്ത പട്ടി" എന്നാണ് ഡോക്ടർ മകനെ വിളിച്ചിരുന്നതെന്ന് അമ്മ ലത വിതുമ്പലോടെ വെളിപ്പെടുത്തി.
പരീക്ഷകളിൽ മികച്ച നിലവാരം പുലർത്തിയിരുന്ന നിതിനോട്, ഇന്റേണൽ പരീക്ഷയ്ക്ക് 10 മാർക്ക് കുറയ്ക്കുമെന്ന് എച്ച്.ഒ.ഡി ഭീഷണിപ്പെടുത്തിയിരുന്നു. പഠിക്കുന്ന കുട്ടികളോട് ഇയാൾക്ക് പ്രത്യേക വിരോധമായിരുന്നുവെന്നും കുടുംബം ആരോപിക്കുന്നു.
എച്ച്.ഒ.ഡിയുടെ കുടുംബത്തിലുണ്ടായ വ്യക്തിപരമായ പ്രശ്നങ്ങളുടെ പക കോളേജിലെ വിദ്യാർത്ഥികളോടാണ് തീർത്തിരുന്നതെന്ന് മാതാപിതാക്കൾ പറഞ്ഞു.
വകുപ്പ് മേധാവിയുടെ പീഡനത്തിന് പുറമെ, സീനിയർ വിദ്യാർത്ഥികളിൽ നിന്ന് നിതിൻ കടുത്ത റാഗിംഗ് നേരിട്ടിരുന്നതായും വിവരങ്ങൾ പുറത്തുവരുന്നുണ്ട്.
രണ്ടു വർഷം കഠിനാധ്വാനം ചെയ്ത് നീറ്റ് (NEET) പരീക്ഷ എഴുതി മെറിറ്റ് സീറ്റിലാണ് നിതിൻ അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിൽ പ്രവേശനം നേടിയത്. "അവൻ ഒരിക്കലും സ്വയം ജീവനൊടുക്കില്ല, അത്രയ്ക്ക് കഠിനാധ്വാനിയായിരുന്നു അവൻ" എന്ന് പിതാവ് പറഞ്ഞു.
What's Your Reaction?